New Update
സര്‍ക്കാരുകള്‍ക്ക് മദ്യവിൽപനയ്ക്കുള്ള നിർദേശമെന്ന നിലയിൽ തന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്‍താവന വ്യാജമാണെന്ന സ്ഥിരീകരണവുമായി വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവനും പ്രശസ്‍ത വ്യവസായിയുമായ രത്തന്‍ ടാറ്റ രംഗത്ത്. മദ്യവിൽപനയെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലൂടെയാണ് 83-കാരനായി രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മദ്യ വിൽപനയ്ക്ക് ആധാർ കാർഡ് ഏർപ്പെടുത്തണം. മദ്യം വാങ്ങുന്നവർക്കു സർക്കാരിന്റെ സബ്‍സിഡി ഭക്ഷ്യധാന്യങ്ങൾ നൽകരുത്. മദ്യം വാങ്ങാൻ ശേഷിയുള്ളവർക്കു തീർച്ചയായും ആഹാരം വാങ്ങാനും സാധിക്കും. നമ്മൾ ഭക്ഷണം സൗജന്യമായി നൽകിയാൽ അവർ മദ്യം വാങ്ങും’ എന്നായിരുന്നു ടാറ്റയുടെ പേരിൽ പ്രചരിച്ച സന്ദേശം.
‘ഇതു ഞാൻ പറഞ്ഞതല്ല, നന്ദി’ എന്നാണു വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് സഹിതം ടാറ്റ തലവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്.
അതേസമയം രത്തൻ ടാറ്റ വ്യാജമായി ഉദ്ധരിക്കപ്പെടുന്നത് ഇതാദ്യമല്ല. കോവിഡ് മഹാമാരിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിയും എന്ന തരത്തിലുള്ള പ്രസ്താവന കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ ഔദ്യോഗിക ചാനലുകളിലൂടെ പറയും എന്നായിരുന്നു അതേപ്പറ്റി അന്ന് അദ്ദേഹം വ്യക്തമാക്കിയത്.