ജിദ്ദ: ഗൾഫ് സമുദ്ര മേഖലയിൽ ത്രിരാഷ്ട്ര സൈനിക അഭ്യാസം വരുന്നു. ഈ വർഷം അവസാനത്തിലോ പുതുവർഷാരംഭത്തിലോ നടക്കുന്ന നാവിക പരിശീലനത്തിൽ ഇറാൻ, റഷ്യ, ചൈന എന്നിവയുടെ പടക്കപ്പലുകൾ അഭ്യാസങ്ങളും പരിശീലനങ്ങളും നടത്തും. റഷ്യയിലെ ഇറാൻ അംബാസഡർ ലിഫാൻ ജാഗരിയാൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കടൽകൊള്ള തടയുകയും മേഖലയിലെ നാവിക ഗതാഗതം സുരക്ഷിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംയുക്ത നാവികാഭ്യാസം എന്നും ഇറാൻ അംബാസഡർ തുടർന്നു.
മറ്റൊരു സംഭവത്തിൽ, താജിക്കിസ്ഥാനിലെ "ലാവർ", "സാംപോളി" ഫീൽഡുകളിൽ സൈനിക പരിശീലനം നടത്തുമെന്ന് റഷ്യൻ മിലിട്ടറിയുടെ സെൻട്രൽ റീജിയണൽ കമാൻഡ് പ്രഖ്യാപിച്ചു. സൈനിക ഹെലികോപ്റ്ററുകളും മറ്റു യുദ്ധ സന്നാഹങ്ങളും കാലാൾപ്പടയും ഉപയോഗിച്ചു കൊണ്ടുള്ള അഭ്യാസങ്ങളിൽ ശത്രുക്കളുടെ കരയിലും ആകാശത്തുമുള്ള ലക്ഷ്യത്തിലേക്ക് മിസൈലുകൾ പ്രയോഗിക്കുന്നതും ഒളിത്താവളങ്ങളിൽ നിന്നും മലനിരകളിൽ നിന്നുമുള്ള വിമാനവേദക മിസൈലുകളും ആക്രമണങ്ങളും നിഷ്ഫലമാക്കാനുമുള്ള പരിശീലനങ്ങളും ഉൾപ്പെടുത്തിയതായും കമാൻഡ് പ്രസ്താവന വിവരിച്ചു.
താജികിസ്ഥാനിൽ വെച്ചുള്ള ഈ സൈനിക പരിശീലനം ഈ മാസം പതിനേഴിന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. അഫ്‌ഗാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലുള്ള റഷ്യയുടെ താജിക്കിസ്ഥാനിലെ സൈനിക പരിശീലനം ഒരു മാസം നീണ്ടു നിൽക്കുന്നതാണ്.
അതോടൊപ്പം, അഫ്ഗാനിസ്ഥാൻ കേന്ദ്രമായി മേഖലയിൽ ഇസ്‌ലാമിക തീവ്രവാദം വ്യാപിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് തിങ്കളാഴ്ച റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുട്ടിൻ മദ്ധ്യേഷ്യൻ രാഷ്ട്രങ്ങളെ അറിയിച്ചതായി ക്രംലിൻ വൃത്തങ്ങൾ വ്യക്തമാക്കി.
അഫ്ഗാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പുട്ടിൻ മേഖലാ രാജ്യങ്ങളുടെ സൂം ഉച്ചകോടിയിൽ പറഞ്ഞു. അഫ്ഗാൻ കേന്ദ്രമാക്കി ഐ എസ് മേഖലയിൽ കാലുറപ്പിക്കുന്നത് ഇല്ലാതാക്കാൻ യോജിച്ച നീക്കങ്ങൾ നടത്താനും മധ്യേഷ്യൻ ഉച്ചകോടി തീരുമാനിച്ചതായും ക്രംലിൻ പ്രസ്താവന തുടർന്നു.