ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാനിൽ രണ്ട് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലേയ്ക്ക് തിരിച്ചു പോയ മലയാളി ഡോക്ടർ നാട്ടിൽ അസുഖത്തെ തുടർന്ന് അന്ത്യശ്വാസം വലിച്ചു. ജിസാൻ, ബെയ്ഷ് ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ വിഭാഗം തലവനും കാസർഗോഡ്, കാഞ്ഞങ്ങാട് സ്വദേശിയുമായ ഡോക്ടർ സതീഷ് ആണ് മണിപ്പാളിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ഒരു വർഷം മുമ്പ് പ്രവാസം മതിയാക്കി മടങ്ങിയ ഡോക്ർ സതീഷ് കോവിഡ് ബാധിതനായിരുന്നെങ്കിലും അതിൽ നിന്ന് മോചിതനായിരുന്നു. എങ്കിലും, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മണിപ്പാളിൽ ചികിത്സയിലായിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.
സ്വദേശത്ത് ദീപ നഴ്‌സിങ്ങ് ഹോമിലെ സർജനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ പ്രൊഫസർ സന്ധ്യാ റാണി എന്ന സബി, മകൻ സാഗർ എന്നിവരും നിരവധി കാലം ബെയ്ഷിൽ ഉണ്ടായിരുന്നു.
ജീസാനിലെ സ്വദേശികളും പ്രവാസികളുമായ പൊതുജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയനായിരുന്നു ഡോക്ടർ സതീഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അറബികളും അനറബികളുമായ നിരവധി വ്യക്തികളും മലയാളി കൂട്ടായ്മകളും ദുഃഖം രേഖപ്പെടുത്തി.