ജിദ്ദ: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ വാദി ദവാസിർ ജനറൽ ഹോസ്പിറ്റലിൽ രണ്ട് മാസങ്ങളായി ചികിത്സയിലായിരുന്ന മലപ്പുറം, അരീക്കോട്, കടുങ്ങല്ലൂർ സ്വദേശി മുഹമ്മദുണ്ണി അബുബക്കറിനെ തുടർ ചികിത്സയ്ക്കായി സ്വദേശത്ത് എത്തിച്ചു.
മൂന്ന് ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ സി യു വിലും വെന്റിലേറ്ററിലും ആയിരുന്ന 43 കാരനായ മുഹമ്മദുണ്ണിയെ റൂമിലേയ്ക്ക് മാറ്റിയെങ്കിലും ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്നു. പ്രദേശത്തെ സാമൂഹ്യ ബോധമുള്ള സുമനസ്സുകൾ വിഷയത്തിൽ വലിയ താല്പര്യമാണ് കാണിച്ചത്. ഇവരുടെ ശ്രമഫലമായാണ് മുഹമ്മദുണ്ണി നാട്ടിലെത്തിയത്.
തുടർചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുയയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ഓക്സിജൻ കൊടുക്കേണ്ടതായും തലയിൽ നിന്നും കഫം ഒഴിവാക്കേണ്ടതും ഉണ്ട്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന സൗദി എയർലൈൻസിൽ പ്രത്യക മെഡിക്കൽ സജ്ജീകരണങ്ങൾ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയ തുടർചികിത്സയ്ക്കായി കൊണ്ടുപോയത്. സൗദി എയർലൈൻസിന്റെ സ്ട്രക്ച്ചർ ഫയർ 23500 റിയാൽ ഐ സി എഫ് നേതൃത്വത്തിൽ കെഎംസിസി പ്രവർത്തകരുടെയും ടാക്സി തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത്.
വാദി ദവാസിറിൽനിന്നും പ്രത്യക ആംബുലൻസിൽ അദ്ദേഹത്തെ ജിദ്ദയിൽ എത്തിക്കാൻ ചികിൽസിച്ചിരുന്ന ഡോക്ടർമാരും ഹോസ്പിറ്റൽ അധികൃതരും ഏറെ സഹായിച്ചുവെന്നും കൊച്ചിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപെട്ടു ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ഐ സി എഫ് സംഘടനകാര്യ പ്രസിഡന്റ് നിസാർ എസ് കാട്ടിൽ അറിയിച്ചു