ജിദ്ദ: ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ പെടുന്ന അഖബത്ത് ശആർ എന്ന മഹായിൽ ചുരം പ്രദേശത്തുണ്ടായ റോഡപകടത്തിൽ പ്രവാസി ഉംറ തീര്‍ഥാടകരയായ ഇരുപതിലേറെ പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നടുക്കമുണ്ടാക്കിയ ദുരന്തം. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ചുരത്തിൽ വെച്ച് മറിയുകയും തീപിടിച്ച് ചാമ്പലാവുകയുമായിരുന്നു. ബസിന്റെ ബ്രെക്ക് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിയന്ത്രണം വിട്ട് സമീപത്തുള്ള ഒരു പാലത്തിൽ ഇടിച്ച ബസ് മറിയുകയും തീപിടിച്ച് കത്തിയമരുകയുമായിരുന്നു.
ബംഗ്ലാദേശുകാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരാണ് ദുരന്തത്തിൽ പെട്ട ബസിലെ യാത്രക്കാരായ തീർത്ഥാടകർ. പാകിസ്ഥാനികളും ഉണ്ടെന്നാണ് വിവരം. എന്നാൽ, തീര്ഥാടകരിൽ ഇന്ത്യക്കാർ ആരെങ്കിലും ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. മരിച്ചവരുടെ കൃത്യ സംഖ്യയോ പരിക്കേറ്റവർ ഉൾപ്പെടയുള്ളവരുടെ രാജ്യം തിരിച്ചുള്ള വിവരങ്ങളോ ആദ്യ വേളയിൽ ലഭ്യമല്ല.
ആഭ്യന്തര ഉംറ ഗ്രൂപ്പിന്റെ ബസ് ആണ് ദുരന്തത്തിന് ഇരയായത്. സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രസന്റും ബന്ധപ്പെട്ട സുരക്ഷാ അധികാരികളും അപകടസ്ഥലത്തേക്ക് കുതിച്ചു. നിയന്ത്രണം വിട്ട് മറിയാനും തീപ്പിടിക്കാനുമുണ്ടായ സംഗതികൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാല്പതിലേറെ പേരാണ് ബേസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജർമൻ ആശുപത്രി, അസീർ ജനറൽ ആശുപത്രി തുടങ്ങിയവയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.