ജിദ്ദ: രാജ്യത്ത് രാഷ്ട്രീയമായും സാംസ്കാരികമായും മറ്റു സംസ്ഥാങ്ങളിലുള്ളതിൽ നിന്നും വ്യസ്ത്യസ്തമായ സൗഹൃദാന്തരീക്ഷം നിലകൊണ്ടിരുന്ന നമ്മുടെ സംസ്ഥാനത്ത് മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് ഏത് പ്രമുഖന്മാരായാലും കർക്കശമായ നടപടിയെടുത്ത് അവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരുന്നതിൽ സംസ്ഥാന ഭരണകൂടം വിവേചനം കാണിക്കരുതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു.
സംഘപരിവാര ശക്തികൾ വർഷങ്ങളായി തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാനത്തെ മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള വിശ്വാസപരവും സാംസ്കാരികവുമായ ഐക്യം ഇല്ലാതാക്കുന്നതിന് ചില ബിഷപ്പുമാർ ഫാഷിസ്റ്റുകളുടെ താല്പര്യങ്ങൾ പ്രചരിപ്പിക്കുവാനും സ്വസമൂഹത്തിൽ വ്യാപിപ്പിക്കാനും കൂട്ടുനിൽക്കുന്നത് ആത്മഹത്യാപരമാണ്.
ഹിന്ദുത്വർ അവരുടെ കൃതികളിലൂടെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന രണ്ടു മതവിഭാഗങ്ങൾ തമ്മിലടിക്കുന്നത് അവരുടെ ലക്ഷ്യ പൂർത്തീകരണത്തിന് എളുപ്പമാക്കാനുള്ള വഴിയാണെന്ന് തിരിച്ചറിയണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പിണറായി ഭരണകാലത്ത് മാന്യമായ വസ്ത്രധാരണത്തിന്റെ ആവശ്യകത പ്രഭാഷണമധ്യേ സംസാരിച്ച കോളേജധ്യാപകനെതിരെ കേസെടുത്ത് ജയിലിലടച്ച സർക്കാർ പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദെന്ന പേരിട്ട വർഗീയതയും വിദ്വേഷവും നിറഞ്ഞ പ്രസംഗത്തിനെതിരെ കേസെടുക്കാത്തത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം.
അതേ അധ്യാപകനെതിരെ സംസ്ഥാനമൊട്ടാകെ സമരം ചെയ്ത സി.പി.എമ്മിന്റെ വിദ്യാർത്ഥി യുവജന വിഭാഗങ്ങൾ പാലാ ബിഷപ്പിന്റെ വിഷയത്തിൽ മൗനവലംബിക്കുന്നത് അവരുടെ തലതിരിഞ്ഞ നയത്തിന്റെ ഫലമാണെന്നും കൺവെഷൻ വിലയിരുത്തി.
കൺവെൻഷനെ തുടർന്ന് റുവൈസ് ബ്ലോക്ക് സോഷ്യൽ ഫോറത്തിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സെൻട്രൽ കമ്മിറ്റി മെമ്പർ നാസർഖാൻ നഗർ കോവിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മുഹമ്മദ് ഷാഫി മലപ്പുറം (പ്രസിഡന്റ്), മുസ്തഫ പൊൻമള (സെക്രട്ടറി), ഹസ്സൻ മങ്കട (വൈസ് പ്രസിഡന്റ്), ഇസ്മായിൽ കോട്ടക്കൽ, മൻസൂർ നെല്ലിക്കുത്ത് (ജോയിന്റ് സെക്രട്ടറിമാർ), ഷാഹുൽ ഹമീദ് എം, സിറാജുദ്ദീൻ തിരൂർ (എക്സി. മെമ്പർമാർ).