അബുദാബി: ഫീൽഡിങ്ങിനിടെ കാൽ മുറിഞ്ഞു ചോരയൊലിച്ചിട്ടും മികച്ച രീതിയില്‍ ക്യാച്ചെടുക്കുകയും പിന്നീടു ചെന്നൈ ബാറ്റിങ്ങിൽ തകർത്തടിക്കുകയും ചെയ്ത ഫാഫ് ഡുപ്ലെസിയെ പ്രശംസകൾ കൊണ്ടു മൂടി ആരാധകരും സഹതാരങ്ങളും.
കൊല്‍ക്കത്ത താരം ഇയാന്‍ മോര്‍ഗനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് ക്യാച്ചെടുത്ത ശേഷമാണ് ഡു പ്ലെസിസിന്റെ കാല്‍മുട്ടില്‍ രക്തം കണ്ടത്. ഈ ചിത്രം നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചു. ഡു പ്ലെസിസിന്റെ ആത്മസമര്‍പ്പണത്തെ അഭിനന്ദിച്ച് ആരാധകരുടെ ട്വീറ്റുകള്‍ നിറഞ്ഞു. ചെന്നൈയുടെ അഭിമാനമാണ് ഡു പ്ലെസിസ് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
ലോങ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന ഡുപ്ലെസി ബൗണ്ടറി ലൈനിനു തൊട്ടുമുന്നിൽനിന്നാണു പന്ത് ക്യാച്ച് ചെയ്തത്. എന്നാൽ ബാലൻസ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗണ്ടറി ലൈനിൽ ചവിട്ടുന്നതിനു മുൻപു പന്തു വായുവിലേക്ക് ഉയർത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു.
ഡു പ്ലെസിസിന് കാല്‍മുട്ടില്‍ പരിക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ല. വെങ്കടേഷ് അയ്യരുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്യുന്നതിനിടെയാകും ഡു പ്ലെസിസിന് പരിക്കേറ്റതെന്നാണ് സൂചന. ചെന്നൈയ്ക്കായി ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്തെടുത്തത്. 30 പന്തില്‍ ഏഴു ഫോറിന്റെ അകമ്പടിയോടെ 43 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ രണ്ട് വിക്കറ്റിന് ചെന്നൈ കൊല്‍ക്കത്തയെ തോല്‍പ്പിച്ചു.