ലാഹോര്‍: ട്വന്റി-20 ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ്. യു.എ.ഇയിലും ഒമാനിലും ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പരിയചസമ്പത്തുള്ള താരങ്ങള്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാണെന്നും ഇന്‍സമാമുല്‍ ഹഖ് വ്യക്തമാക്കി.
‘ഒരു ടൂർണമെന്റിലും ഒരു പ്രത്യേക ടീം കിരീടം ചൂടുമെന്ന് മുൻകൂട്ടി ഉറപ്പിച്ചു പറയാനാകില്ല. ഓരോ ടീമിനും എത്ര സാധ്യതയുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്റെ അഭിപ്രായത്തിൽ, ഈ ലോകകപ്പിൽ മറ്റേതു ടീമിനേക്കാളും കിരീടസാധ്യത ഇന്ത്യയ്ക്കു തന്നെയാണ്. പ്രത്യേകിച്ചും യുഎഇയിലെ സാഹചര്യങ്ങളിൽ. ഇന്ത്യൻ നിരയിൽ പരിചയ സമ്പന്നരായ ഒട്ടേറെ ട്വന്റി20 താരങ്ങളുണ്ട്’ – ഇൻസമാം തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. 153 റണ്‍സ് പിന്തുടരാന്‍ ഇന്ത്യക്ക് വിരാട് കോലിയുടെ ആവശ്യം പോലും വന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ സൂപ്പര്‍ 12-ല്‍ നടക്കുന്ന മത്സരം ഫൈനലിന് മുമ്പുള്ള ഫൈനലാണ്. ഇതുപോലെ ചര്‍ച്ചയാകുന്ന ഒരു മത്സരം വേറെയില്ല. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ സാഹചര്യമായിരുന്നു. സൂപ്പര്‍ 12-ലെ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് പിന്നീട് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും.' ഇന്‍സമാം വ്യക്തമാക്കുന്നു.
ഇന്ത്യൻ ബാറ്റർമാരേക്കാൾ ബോളർമാർക്കാണ് ഇവിടുത്തെ സാഹചര്യങ്ങളിൽ കളിച്ചു പരിചയമെന്നും ഇൻസമാം ചൂണ്ടിക്കാട്ടി. ഐപിഎൽ 14–ാം സീസണിന്റെ രണ്ടാം പാദം ഇത്തവണ യുഎഇയിലാണ് നടന്നത്. വിവിധ ടീമുകൾക്കായി കളിച്ച ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരെ ദുബായിലെ ബുദ്ധിമുട്ടേറിയ പിച്ചിൽ അനായാസം വിജയലക്ഷ്യം പിന്തുടർന്ന് മത്സരം സ്വന്തമാക്കിയ ഇന്ത്യയെ ഇൻസമാം അഭിനന്ദിച്ചു.