ലാഹോര്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍. ഇന്ത്യന്‍ നിരയിലെ ചില താരങ്ങള്‍ക്ക് പാകിസ്താനില്‍ ഏറെ ആരാധകരുണ്ട്. ക്യാപ്റ്റൻ വിരാട് കോലിയേക്കാൾ ആരാധകപിന്തുണ ഒരു താരത്തിനുണ്ടെന്നും അക്തർ വെളിപ്പെടുത്തി. ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ് എന്നാണ് അദ്ദേഹത്തെ വിശേഷിക്കുന്നതെന്നും അക്തർ പറഞ്ഞു.
'ഇന്ത്യക്ക് മികച്ച ടീമില്ല എന്നു പറയുന്ന ആരേയും ഇപ്പോള്‍ പാകിസ്താനില്‍ കാണില്ല. അവര്‍ മനസ്സ് തുറന്നാണ് ഇപ്പോള്‍ അഭിനന്ദിക്കുന്നത്. വിരാട് കോലി അവര്‍ക്ക് മികച്ച കളിക്കാരനാണ്. അതിലും മികച്ച താരമാണ് രോഹിത് ശര്‍മ എന്നാണ് അവര്‍ പറയുന്നത്. രോഹിത് ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ് ആണെന്നാണ് അവർ പറയുന്നു. ഓസ്‌ട്രേലിയയിൽ ഋഷഭ് പന്ത് പുറത്തെടുത്ത പ്രകടനം എല്ലാവരും അഭിനന്ദിക്കുന്നു. സൂര്യകുമാർ യാദവിനും പാക്കിസ്ഥാനിൽ ആരാധകരുണ്ട്.’– അക്തർ പറഞ്ഞു.
തന്റെ അഭിപ്രായങ്ങള്‍ പണത്തിന് വേണ്ടിയാണെനന് വിമര്‍ശനങ്ങളോടും അക്തര്‍ പ്രതികരിച്ചു. 'എന്റെ വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ അവിടെ വിരോധത്തിന് സ്ഥാനമില്ലെന്ന് കാണാനാകും. എന്റെ അഭിപ്രായങ്ങൾ സന്തുലിതമായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായങ്ങൾ പണമുണ്ടാക്കാനാണെന്നാണ് ആളുകൾ പറയുന്നത്. അത് സത്യമല്ല. എനിക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഞാൻ ഇന്ത്യക്കാരെ വളരെയധികം സ്നേഹിക്കുന്ന ഒരു ഭാഗ്യവാനായ പാക്കിസ്ഥാനിയാണ്. അവരുടെയോ എന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’– അക്തർ പറഞ്ഞു.