ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 39-4 എന്ന നിലയില്‍ ഇംഗ്ലണ്ട് പതറിയെങ്കിലും ജോസ് ബട്‌ലറും ഓയിന്‍ മോര്‍ഗനും ചേർന്ന് വിജയത്തിലെത്തിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം അനാസായം മറികടക്കാമെന്ന ഇംഗ്ലണ്ടിന്‍റെ കണക്കുകൂട്ടലുകൾ ശരിവെക്കുന്നതായിരുന്നു വിന്‍ഡീസ് ബൗളര്‍മാരുടെ തുടക്കത്തിലെ പ്രകടനം. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സിലെത്തിയ ഇംഗ്ലണ്ടിന് നാലാം ഓവറില്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ(11) നഷ്ടമായി. സ്കോര്‍ 30-ല്‍ എത്തിയപ്പോള്‍ ജോണി ബെയര്‍സ്റ്റോയെ(9) മടക്കി അക്കീല്‍ ഹൊസൈന്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിക്കുകയായിരുന്നു.
പിന്നാലെയെത്തിയ മൊയീന്‍ അലി(3) റണ്ണൗട്ടാവുകയും ലിയാം ലിവിംഗ്‌സ്റ്റണ്‍(1) അക്കീല്‍ ഹൊസൈന്‍റെ ക്യാച്ചില്‍ പുറത്തായതോടെ ഇംഗ്ളണ്ട് 39-4ലേക്ക് കൂപ്പുകുത്തി. തുടർന്ന് ക്രീസില്‍ നിന്ന ജോസ് ബട്‌ലര്‍(24) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗൻ (7) റൺസ് വീതമെടുത്തു.
ആദ്യം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് പുറത്തായി. വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ നിന്ന് ആകെ പിറന്നത് ഒരേയൊരു സിക്സര്‍ മാത്രമായിരുന്നു. അതും ആദ്യ ഓവറില്‍. 13 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റ്സ്മാൻ . ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലും ടൈമല്‍ മില്‍സും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.