ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
തുടക്കം അൽപം പാളിയെങ്കിലും അർധസെഞ്ചുറി നേടിയ ചരിത് അസലങ്ക (80*), ജന്മദിനം അർധസെഞ്ചുറിയുമായി ആഘോഷിച്ച ഭാനുക രജപക്‌സ (53) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. അഞ്ചാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്ത 86 റൺസിന്റെ കൂട്ടുകെട്ടാണ് ശ്രീലങ്കൻ വിജയത്തിന്റെ അടിസ്ഥാനം. . സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചിന് 172.
ഒരു ഘട്ടത്തില്‍ 79 റണ്‍സിന് നാലുവിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ അസലങ്കയും രജപക്‌സയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. കുശാൽ പെരേര (1), പാത്തും നിസങ്ക (21 പന്തിൽ 24), ആവിഷ്ക ഫെർണാണ്ടോ (0), വാനിന്ദു ഹസരംഗ (അഞ്ച് പന്തിൽ ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ക്യാപ്റ്റൻ ദസൂൺ ഷാനക ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനുവേണ്ടി നസും അഹമ്മദ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സെയ്ഫുദ്ദീന്‍ ഒരു വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 62 റണ്‍സെടുത്ത ഓപ്പണര്‍ നയീം ഷെയ്ഖിന്റെയും 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖുര്‍ റഹീമിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.