ശ്രീനഗർ: യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഘോഷിച്ചവർക്കെതിരെ ജമ്മു കശ്മീരിൽ കേസ്. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാക്കിസ്ഥാന്റെ വിജയമാഘോഷിച്ച വിദ്യാർഥിനികൾ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുണ്ട്.
യുഎപിഎ പ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യം ലഭിക്കില്ല. മാത്രമല്ല, കുറഞ്ഞത് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിക്കാം. വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തെറ്റുപറ്റിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു.