ദുബായ്: ലോകകപ്പ് ടി20യിൽ ലോകചാമ്പ്യന്മാർക്ക് തോൽവി. പാകിസ്താന് മികച്ച രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ന്യൂസി ലാന്റിനെ പാകിസ്താൻ 5 വിക്കറ്റിനും മറികടന്നു.
ആദ്യമത്സരത്തിൽ 8 വിക്കറ്റിന് 143 റൺസെടുത്ത കരീബിയൻ നിരയെ 18.2 ഓവറിൽ 144 റൺസെടുത്താണ് പ്രോട്ടിയാസ് നിര തോൽപ്പിച്ചത്. വെസ്റ്റിൻഡീസിനായി എവിൻ ലെവിസ് (56) കീറോൺ പൊള്ളാഡ് (26) എന്നിവരാണ് ബാറ്റിംഗിൽ മികച്ചുനിന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഡെയിൻ പ്രിട്ടോറിയസ് 3 വിക്കറ്റും കേശവ് മഹാരാജ് 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്‌ക്ക വേണ്ടി എയ്ഡൻ് മർക്കറാം(51) റാസി വാൻ ഡെർ ഡ്യൂസെൻ(43), റീസാ ഹെൻഡ്‌റിക്‌സ്(39) എന്നിവരുടെ മികച്ച പ്രകടനമാണ് ജയം നൽകിയത്. വെസ്റ്റിൻഡീസിനായി ഹൊസൈൻ ഒരു വിക്കറ്റ് വീഴ്‌ത്തി.
ഈ ലോകകപ്പിൽ തങ്ങളാണ് ഏറ്റവും അപകടകാരികളെന്ന് തെളിയിക്കുന്ന രണ്ടാം പ്രകടനമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യയെ 10 വിക്കറ്റിന് തകർത്തത് ഓപ്പണർമാരാണെങ്കിൽ ഇന്നലെ ന്യൂസിലാന്റിനെ തകർത്തത് മദ്ധ്യനിരയുടെ ബാറ്റിംഗാണ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ബാറ്റിംഗ് നിരയെ നിലയുറപ്പിക്കാതെ പുറത്താക്കിയ പാകിസ്താൻ കിവീസിനെ 134ൽ ഒതുക്കി. ഡാറിൽ മിച്ചൽ(27), ഡെവൺ കോൺവേ(27), നായകൻ കെയിൻ വില്ല്യംസൺ(25) എന്നിവർക്കാണ് പിടിച്ചു നിൽക്കാനായത്. പാകിസ്താന് വേണ്ടി 4 വിക്കറ്റുകൾ വീഴ്‌ത്തി ഹാരിസ് റൗഫ് മത്സരം പാകിസ്താന് അനുകൂലമാക്കി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്കെതിരെ അർദ്ധസെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാൻ(33) റൺസെടുത്ത് വീണ്ടും സ്ഥിരത കാണിച്ചു. നായകൻ ബാബർ അസം പെട്ടന്ന് പുറത്തായെങ്കിലും ടീമിലെ സീനിയറും മുൻ നായകനുമായ ഷൊഐബ് മാലിക്(26), ആസിഫ് അലി(27) എന്നിവർ ടീമിനെ അനായാസമായി ജയത്തിലേക്ക് നയിച്ചു. കിവീസിനായി ഇന്ത്യൻ വംശജൻ ഇഷ് സോധി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.