മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. സുലക്ഷണ നായിക്, ആർപി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ ദൗത്യം.
ടി20 ലോകകപ്പിന് ശേഷം കാലാവധി തീരുന്ന രവി ശാസ്ത്രിയുടെ പിൻഗാമിയെ നിയമിക്കുന്നതിനായി ഒക്ടോബർ 26 ന് ബിസിസിഐ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. രവി ശാസ്ത്രി (മുൻ ടീം ഡയറക്ടർ & ഹെഡ് കോച്ച്), ബി അരുൺ (ബൗളിംഗ് കോച്ച്), ആർ ശ്രീധർ (ഫീൽഡിംഗ് കോച്ച്), വിക്രം റാത്തൂർ (ബാറ്റിംഗ് കോച്ച്) എന്നിവരുടെ സേവനങ്ങള്‍ക്ക് ബോര്‍ഡ് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് പ്രതികരിച്ചു.