റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി കാല്‍മുട്ട് വേദനയെ തുടര്‍ന്ന് റാഞ്ചിയിലെ ആയുര്‍വേദ വൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ തന്നെയുള്ള ഒരു പ്രമുഖ വൈദ്യനായ ബന്ധൻ സിങ് ഖർവാറിന്റെ അടുക്കലാണ് ധോണി ചികിത്സയ്ക്കായി എത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
പച്ചമരുന്നുകള്‍ പാലില്‍ ചേര്‍ത്ത് നല്‍കുന്ന ബന്ധൻ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയില്‍ പ്രസിദ്ധമാണ്. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്. ധോണിയുടെ മാതാപിതാക്കൾ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദർശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നെന്നുമാണ് വിവരം.
ധോണിയെ തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ അറിയുന്നതെന്നും വൈദ്യൻ പറഞ്ഞു. ധോനിയുടെ വീട്ടില്‍ നിന്ന് 70 കി.മീ അകലെ ലാപങ് പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് ബന്ധൻ സിങ് രോഗികളെ ചികിത്സിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ ധോണി തന്റെ അടുക്കൽ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോൾ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യൻ പറഞ്ഞു. ധോനിയെ കണ്ട് റോഡിലൂടെയും മറ്റും പോകുന്നയാളുകള്‍ വണ്ടിനിര്‍ത്തി വന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ചികിത്സിക്കുന്നത് പ്രസിദ്ധനായ ക്രിക്കറ്റ് താരത്തെയാണെന്ന് അദ്ദേഹം അറിയുന്നത്.