ടി20 ലോകകപ്പില്‍ നിന്ന് ജസ്പ്രീത് ബുംറയെ ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. നേരത്തെ,പരിക്കേറ്റ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതായി വാർത്തകൾ വന്നിരുന്നു.
പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കാര്യവട്ടത്ത് നടന്ന ആദ്യ ടി20യില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. മെഡിക്കല്‍ ടീം നടത്തിയ പരിശോധനയില്‍ ഫ്രാക്ചര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായി. പിന്നാലെ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) സ്‌കാനിംഗ് നടത്തി.
നിലവില്‍ എന്‍സിഎയിലെ മെഡിക്കല്‍ സ്റ്റാഫിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹം. ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു.
ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഒക്ടോബര്‍ 6ന് ഓസ്ട്രേലിയയിലേക്ക് പുറപ്പെടും. ഒക്ടോബര്‍ 23-ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി) ആദ്യ സൂപ്പര്‍ 12 മത്സരം.