ഷവോമിക്ക് നേരെ കനത്ത തിരിച്ചടി. ഷവോമിയിൽ നിന്ന് 5,551 കോടി രൂപ പിടിച്ചെടുത്തതായാണ് ഇഡിയുടെ പുതിയ റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി അന്വേഷണങ്ങൾ നടത്തുകയും ഷവോമിക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തത്.
അതേസമയം, ഷവോമിയിൽ നിന്ന് തുക പിടിച്ചെടുത്തതിന് അടുത്തിടെ ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. 2014 ലാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിച്ചത്. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം ഷവോമി വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
അതേസമയം, നിയമ വിരുദ്ധമായി ചൈനീസ് സ്ഥാപനം ഇന്ത്യയിൽ നിന്നും പണം വിദേശത്തേക്ക് കടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇഡി അന്വേഷണങ്ങൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ റോയൽറ്റിയുടെ പേരിൽ ഷവോമി വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.