തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ് (20) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടക്കുന്നത്.
ചികില്‍സയിലായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി മരണപ്പെട്ടത്. വീടിന്‍റെ അടുക്കള വാതിലിലൂടെ അരുണ്‍ അതിക്രമിച്ച് കയറി കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ പെൺകുട്ടിയെ കുത്തുകയായിരുന്നു.
പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. പെൺകുട്ടിയുടെ വയറിലും കഴുത്തിലുമാണ് മുറിവേറ്റത്.
ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു..
സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.