തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായ പെന്മുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുരയിലെ കല്ലാർ വാർഡിൽ കൊറോണ വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. 46 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വാർഡ് കൊറോണ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഇവിടെ ഇറങ്ങി കടകളിൽ കയറുക പതിവാണ്. ഇത് രോഗവ്യാപനം വർദ്ധിപ്പിക്കാൻ സാധ്യതയുളളതിനാലാണ് യാത്ര നിരോധിച്ചത്. സംസ്ഥാനത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ് വന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
മാളുകളും ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ ആളുകളുടെ തിരക്കും വർദ്ധിച്ചു. അവധി ദിവസങ്ങളിൽ നിരവധി പേരാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തിയത്. എന്നാൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാരിന് സാധിക്കാതെ വന്നതാണ് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കിയത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്