തിരുവനന്തപുരം : വീട്ടമ്മയ്‌ക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. തിരുവനന്തപുരത്താണ് സംഭവം. പുല്ലുവിള സ്വദേശിനി ജെസിയെ ഭർത്താവ് വർഗീസാണ് ക്രൂരമായി മർദ്ദിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നതിനാൽ വിവാഹമോചനം തേടിയതിന്റെ പ്രതികാരത്തിലാണ് ഭർത്താവ് ആക്രമണം നടത്തിയത്. ക്രൂര മർദ്ദനത്തിന് ഇരയായ യുവതിയെ അയൽവാസികൾ എത്തി രക്ഷപ്പെടുത്തി.
ഗുരുതര പരിക്കുകളോടെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ജോലി ചെയ്തിരുന്ന ജെസിയെ ഭർത്താവ് പിന്നിലൂടെ വന്ന് മർദ്ദിക്കുകയായിരുന്നു. രക്തം വാർന്ന് ജെസിക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ ഭർത്താവ് പിന്മാറിയെങ്കിലും വീണ്ടും മർദ്ദിക്കാൻ ആരംഭിച്ചു.
ഈ ബഹളം കേട്ട് എത്തിയ അയൽവാസിയാണ് ജെസിയെ രക്ഷിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ജെസിയുടെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കുണ്ട്. 13 വർഷം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. മദ്യപിച്ചെത്തുന്ന വർഗീസ് സ്ഥിരം വീട്ടിൽ വഴക്കുണ്ടാക്കലും മർദ്ദനവും പതിവായിരുന്നു.
തുടർന്ന് ആറ് മാസം മുൻപ് വിവാഹമോചനത്തിന് ജെസി അപേക്ഷ നൽകി. ഇതിന്റെ പ്രതികാരമായിരുന്നു മർദ്ദനം. നേരത്തെയും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അതെല്ലാം ഒത്തു തീർക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.