തിരുവനന്തപുരം: എംജി യൂണിവേഴ്സിറ്റി പിവിസി ഡോ: സി.ടി അരവിന്ദ്കുമാർ ഒപ്പിട്ട് നൽകിയ സർട്ടിഫിക്കറ്റിന്റെ മറവിൽ ഭാര്യ ഡോ: കെ.ഉഷയ്ക്ക് കുസാറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് ലഭിക്കാൻ ഇൻറർവ്യൂ മാർക്കിൽ അട്ടിമറി നടന്ന തായുള്ള രേഖകൾ പുറത്തായി.
നിരവധി ഗവേഷണ പ്രവർത്തനങ്ങളും അധ്യാപന പരിചയവും അക്കാഡമിക് യോഗ്യതയുള്ളവരെ പിന്തള്ളി ഇന്റർവ്യൂവിന് 20ന് 19 മാർക്ക് ഡോ: ഉഷയ്ക്ക് നൽകിയാണ് ഒന്നാം റാങ്കിൽ എത്തിച്ചത്. ഏറ്റവും കൂടുതൽ അക്കാദമി യോഗ്യതയുള്ള ഡോ: സോണി.സി. ജോർജിന് 5 മാർക്കാണ് ഇന്റർവ്യു ബോർഡ് നൽകിയത്.
കുസാറ്റിലെതന്നെ പരിസ്ഥിതി പഠന വകുപ്പിൽ വർഷത്തെ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസ്സർ ഡോ:വി. ശിവാനന്ദൻ ആചാരിയും പിൻതള്ള പ്പെട്ടവരിൽപെടുന്നു.
പിഎസ്‌സി, പരമാവധി 20 ൽ 14 മാർക്ക് (70%) ഇൻറർവ്യൂവിന് നൽകാൻ വ്യവസ്ഥ ഉള്ളപ്പോഴാണ് കുസാറ്റ് 19 മാർക്ക് നൽകിയിരിക്കുന്നത്. മറ്റു സർവ്വകലാശാലകളും ഇൻറർവിന് പിഎസ്‌സിയുടെ മാതൃകയാണ് പിന്തുടരുന്നത്.
കണ്ണൂർ യൂണിവേഴ്സിറ്റി, 651 മാർക്ക് റിസേർച് സ്കോർ ലഭിച്ച രണ്ടാം റാങ്ക് കാരനെ പിന്തള്ളി 156 മാർക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയതിന് സമാനമായാണ് എം.ജി പിവിസിയുടെ ഭാര്യക്ക് കുസാറ്റിൽ പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയത്.
ഭർത്താവായ പിവിസി ഡോ: സി.ടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മുഴുവൻ മാർക്കും ഈ ഇനത്തിൽ ഇൻറർവ്യൂവിന് ഉഷയ്ക്ക് നേടാനായി.
കുസാറ്റ് വൈസ് ചാൻസലർ ഡോ: കെ.എൻ.മധുസൂദനൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഡോ:ഉഷയ്ക്ക് ഒന്നാം റാങ്ക് നൽകിയത്. വിവരാവകാശരേഖകൾ സർവ്വകലാശാല ഇപ്പോൾ പുറത്തുവിട്ടപ്പോൾ മാത്രമാണ് നിയമനത്തിലെ തിരിമറി അറിയാനായത്.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )