തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കാണാൻ തിരുവനന്തപുരം സിറ്റിയിലെത്തിയ 16 കാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനത്തലവട്ടം എൽ. പി. എസിന് സമീപം താമസക്കാരനായ ട്രാൻസ് ജെൻഡർ സഞ്ചു സാംസണിനെ (34) കോടതി ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
കുട്ടിയുടെ അമ്മ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയപ്പോഴാണ് കുട്ടി ഒപ്പം വന്നത്. പൊങ്കാല കാണാനാണ് കുട്ടി ചിറയിൻകീഴിൽ നിന്ന് ട്രെയിനിൽ സിറ്റിയിലേയ്ക്ക് വന്നത്.
ട്രെയിനിൽ വച്ച് പരിചയപ്പെട്ട പ്രതി കുട്ടിയോടൊപ്പം പുത്തരിക്കണ്ടം മൈതാനത്ത് എത്തി. കുട്ടിയെ പൊങ്കാല നടക്കുന്നതെല്ലാം കാണിച്ച ശേഷം തമ്പാനൂരിലെ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കംഫർട്ട് സ്റ്റേഷനിൽ കയറാൻ മടിച്ച കുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയമാണ് പ്രതി അകത്തേയ്ക്ക് കൊണ്ട് പോയത്.
2016 ഫെബ്രുവരി 23 നായിരുന്നു സംഭവം. ഇതിനു ശേഷം പലപ്പോഴും കുട്ടിയുടെ ഫോണിൽ വിളിച്ച് വീണ്ടും കാണണമെന്ന് ആവശ്യം ഉന്നയിച്ചപ്പോൾ കുട്ടി പ്രതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് പ്രതി ഫേസ് ബുക്ക് മെസെഞ്ചറിലൂടെ നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തു.
കുട്ടിയുടെ ഭയത്തോടുള്ള പെരുമാറ്റം ശ്രദ്ധിച്ച അമ്മ വിവരങ്ങൾ മനസിലാക്കി പോലീസിന് പരാതി നൽകി. പോലീസ് നിര്‍ദ്ദേശപ്രകാരം മെസേജ് അയച്ചാണ് പ്രതിയെ തമ്പാനൂരിൽ എത്തിച്ച് അറസ്റ്റ് ചെയ്തത്.
വിചാരണയ്ക്കിടെ പ്രതിയുടെ വൈദ്യപരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നല്‍കി. താൻ ട്രാൻസ് വുമണായി മാറിയതിന്റെ രേഖകൾ പ്രതി തന്നെ കോടതിയിൽ ഹാജരാക്കി വൈദ്യ പരിശോധനയിൽ നിന്ന് ഒഴിവാകുകയായിരുന്നു.
പോലീസ് പിടി കൂടിയപ്പോൾ തന്നെ പ്രതിയുടെ ലൈംഗികക്ഷമതാ പരിശോധന നടത്തിയതും കേസിലെ നിർണ്ണായ തെളിവായി മാറി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ കോടതിയിൽ ഹാജരായി.