തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനോടുള്ള സിപിഎമ്മില്‍ ഒരു വിഭാഗത്തിന്‍റെ അയിത്തത്തിന് കുറവൊന്നുമില്ല. ഏറ്റവുമൊടുവില്‍ ഫോൺ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്നിട്ടും സ്പീക്കർ എഎൻ ഷംസീറിന് ചടങ്ങിൽ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത് ഇതിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. ഇന്നലെ തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും സ്പീക്കർ ചടങ്ങിനെത്തിയില്ല. ചടങ്ങിൽ സദസിൽ സാന്നിധ്യമായി മാത്രം ക്ഷണിച്ചതിലുള്ള അതൃപ്തിയാണ് വിട്ടു നിൽക്കലിന് പിന്നിലെന്നാണ് സൂചന.
സദസിൽ പങ്കെടുക്കാനുളള ക്ഷണക്കത്താണ് സ്പീക്കർക്ക് നൽകിയത്. ഇതാണ് വിട്ടു നിൽക്കാൻ കാരണമെന്ന് പറയപ്പെടുന്നു. നേരത്തെ മന്ത്രിസഭാ രൂപീകരണ സമയത്ത് ഷംസീറിനെ പരിഗണിച്ചിരുന്നില്ല. രണ്ടാം വട്ടം എംഎൽഎ ആയിരുന്നിട്ടും ഷംസീറിനെ പരിഗണിക്കാത്തത് മറ്റു താൽപര്യങ്ങളാലാണെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.
പിന്നീട് മന്ത്രിസഭ പുനസംഘടന നടന്നപ്പോൾ സ്പീക്കർ പദവിയിലേക്ക് ഷംസീർ എത്തി. ആദ്യ ഘട്ടത്തിൽ പ്രതിപക്ഷത്തെ കൂടി പരിഗണിക്കുന്ന സ്പീക്കർ എന്ന് പേരെടുത്തെങ്കിലും പിന്നീട് ഷംസീർ മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
ബാഹ്യ സമ്മർദമാണ് ഷംസീറിനെ പ്രതിപക്ഷത്തിനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഷംസീറിന്റെ ശബ്ദം ഉയരാതിരിക്കാൻ സ്പീക്കർ സ്ഥാനം നൽകിയതെന്നും വിമർശനം വന്നിരുന്നു. എഎന്‍ ഷംസീറിന്‍റെ നിഷ്പക്ഷത മുതലെടുത്ത് സഭയില്‍ പ്രതിപക്ഷം നിറഞ്ഞാടിയതും അതിനിടെയില്‍ ഷംസീര്‍ സ്പീക്കര്‍ പദവിയില്‍ പരക്കെ പ്രശംസിക്കപ്പെട്ടതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. അതിന്‍റെ ബാക്കിപത്രമായിട്ടായിരുന്നു മുഖ്യമന്ത്രി ചേംബറിലെത്തി ഷംസീറിനോട് ക്ഷുഭിതനായെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് പിന്നീട് പരസ്യമായി പ്രതികരിച്ചിരുന്നു.
അതിനിടെയാണ് സ്പീക്കറെ ഒഴിവാക്കിയ കെ ഫോൺ ഉദ്ഘാടന ചടങ്ങ് കൂടി വരുന്നത്. പാർട്ടി സെക്രട്ടറിക്ക് പോലും ക്ഷണമുണ്ടായിരുന്നു ചടങ്ങിൽ.
നേരത്തെ എത്തിയ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനുമായി മുഖ്യമന്ത്രി സദസ്സിൽ ഇരുന്ന് ഏറെ നേരം സംസാരിച്ചിരുന്നു. അതേസമയം സ്പീക്കറെ പങ്കെടുപ്പിക്കാത്തതിൽ പ്രോട്ടോകോൾ ലംഘനമില്ലെന്ന് സ്പീക്കറുടെ ഓഫീസും വ്യക്തമാക്കി.