Advertisment

എസ്.സി- എസ്. ടി കമീഷൻ: ബി.എസ് മാവോജിയുടെ നിയമനം റദ്ദ് ചെയ്യണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

തിരുവനന്തപുരം:  സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവർഗ കമീഷൻ ചെയർമാനായി ബി.എസ് മാവോജിയെ നിയമിക്കാനുള്ള സർക്കാർ തീരുമാനം റദ്ദ്‌ ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാവോജി സംസ്ഥാന എൻട്രൻസ് കമീഷണറായിരിക്കെ എൻട്രൻസ് പരീക്ഷയിൽ മെറിറ്റ് / സംവരണ ക്വാട്ടകളിൽ പ്രവേശനം നേടിയ എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ ജാതിയിൽ സംശയമുന്നയിക്കുകയും ജാതി നിർണയത്തിന് കിർ റ്റാഡ്സിനോട് നിർദേശിക്കുകയും ചെയ്തു.

Advertisment

ഇത്തരത്തിൽ ജാതി നിർണയത്തിലെ സാങ്കേതികത്വത്തെ തുടർന്ന് പ്രഫഷണൽ മേഖലയിൽ നൂറു കണക്കിന് വിദ്യാർത്ഥികൾക്കാണ് ഉപരിപഠനാവസരം നിരാകരിക്കപ്പെട്ടത്. തുടർന്ന് വ്യാപകമായ പരാതികൾ ഉയർന്നതോടെ 2013ൽ അന്നത്തെ എസ്.സി- എസ്.ടി കമീഷൻ ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുകയുമുണ്ടായി.

അന്വേഷണത്തിനെതിരെ മാവോജി ഹൈകോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങിയെങ്കിലും കേസ് ഇന്നും നിലനിൽക്കുന്നുണ്ട്.

പട്ടികജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ക്ഷേമോന്നമനങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കും വേണ്ടിയുള്ള ഉത്തരവാദപ്പെട്ട ഒരു കമീഷന്റെ തലപ്പത്ത് അത്തരം വിഷയങ്ങളിൽ താത്പര്യമുള്ളവരും സാമൂഹിക നീതിബോധവുമുള്ളവരെയുമാണ് നിയമിക്കേണ്ടത്.

മറിച്ച് അവരുടെ ഭരണഘടനാപരമായ സംവരണ അവകാശങ്ങൾ അട്ടിമറിക്കാൻ അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിൽ കമീഷൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ദലിത് ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.

സംവരണം അട്ടിമറിക്കാനായി ഇടതു സർക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അഭ്യാസങ്ങളുടെ തുടർച്ചയായിട്ടു വേണം ഈ നിയമന നീക്കത്തെ കാണാനെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.വി സഫീർ ഷാ അധ്യക്ഷത വഹിച്ചു.

പ്രദീപ് നെന്മാറ, കെ.എം ഷഫ്രിൻ, നജ്ദ റൈഹാൻ, ഷംസീർ ഇബ്രാഹീം, ഗിരീഷ് കാവാട്ട്, നസ് റീന ഇല്യാസ്, കെ.എസ് നിസാർ, ജംഷീൽ അബൂബക്കർ, അജീഷ് കിളിക്കോട്ട്, തമന്ന സുൽത്താന, റമീസ് ഇ.കെ എന്നിവർ സംസാരിച്ചു.

Advertisment