തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച. സിപിഎം നേതാക്കളുടെ ഒത്താശയോടെ പേരൂർക്കടയിൽ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പ്രബുദ്ധ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ശിശുക്ഷേമ സമിതി അധികൃതർ സിപിഎമ്മിന് വിടുപണി ചെയ്യുകയാണ്. സമിതിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. കുട്ടിയെ അമ്മയ്‌ക്ക് തിരികെ ലഭിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രഫുൽ ആവശ്യപ്പെട്ടു.
ദുരഭിമാനത്തിന്റെ പേരിൽ നടന്ന സംഭവം നടന്ന് ആറു മാസം കഴിഞ്ഞിട്ടും കേസുപോലും ഒതുക്കി തീർക്കാനാണ് പോലീസ് ശ്രമിച്ചത്. കേസ് അട്ടിമറിക്കാൻ ഇടപെടലുകൾ നടത്തിയ സിപിഎം നേതാക്കൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.