Advertisment

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വനിത ഹോസ്റ്റൽ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം; വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം, അവശ്യ സുരക്ഷ ഇല്ലെന്ന് ആക്ഷേപം, വിദ്യാർത്ഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തി

New Update

publive-image

Advertisment

തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളേജിലെ പി.ജി വനിത ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തി. ഹോസ്റ്റലിന് മുന്നിൽ സാമൂഹിക വിരുദ്ധർ നഗ്നതാ പ്രദർശനം നടത്തുന്നുവെന്ന് കാണിച്ച് നൽകിയ പരാതിയിൽ പ്രിൻസിപ്പൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പെൺകുട്ടികൾ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത്.

ഹോസ്റ്റൽ പരിസരത്ത് നഗ്നത പ്രദർശനം പതിവാണെന്ന് പെൺകുട്ടികൾ ആരോപിച്ചു. ചുറ്റുമതിലും നിരീക്ഷണക്യാമറകളും വേണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമില്ല. രാത്രിയായാൽ സുരക്ഷ ജീവനക്കാരുടെ സഹായം ലഭിക്കാറില്ലെന്നും ഇവർ പരാതി പറയുന്നു.

നഗ്നത പ്രദർശനം നടത്തിയ വ്യക്തിയെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഓട്ടോയിലെത്തിയ മറ്റൊരാൾ നഗ്നതപ്രദർശനം നടത്തുകയും കുട്ടികൾ ബഹളം വച്ചപ്പോൾ കടന്നുകളയുകയും ചെയ്തു. ചുറ്റുമതിൽ ഇല്ലാത്ത ഹോസ്റ്റലിൽ ആർക്കും കടന്നുവരാം എന്ന സ്ഥിതിയാണ്. ഈ സാഹചര്യം മുതലെടുത്താണ് ഓട്ടോയിലെത്തിയ ആൾ ഹോസ്റ്റൽ പരിസരത്തേക്ക് അതിക്രമിച്ച് കടന്ന് നഗ്നത പ്രദർശനം നടത്തിയത്.

സുരക്ഷ ജീവനക്കാർ എത്തിയപ്പോഴേക്കും ഇയാൾ കടന്നു കളഞ്ഞിരുന്നു. നിരീക്ഷണക്യാമറകൾ സ്ഥാപിച്ച റോഡ് വഴിയാണ് ഇയാൾ എത്തിയത്. ഇത് പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനും മെഡിക്കൽ കോളേജ് പോലീസിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി നൽകിയതിന് ശേഷവും മറ്റൊരാൾ ഇവിടെയെത്തി നഗ്നത പ്രദർശനം നടത്തി.

വിവരം സുരക്ഷജീവനക്കാരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും, മെൻസ് ഹോസ്റ്റലിലെ സഹപാഠികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിച്ചു.

 

NEWS
Advertisment