തൃശൂര്‍: ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക വാങ്ങിയ ആൾ അറസ്റ്റിൽ. തൃശ്ശൂർ വല്ലച്ചിറയിലുള്ള തൊട്ടിപറമ്പിൽ അനിലനെയാണ് സർക്കിൾ ഇൻസ്പെക്ടർ പ്രസാദിന്‍റെ നിർദ്ദേശപ്രകാരം തൃശ്ശൂർ വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെമിൻ കെ ആർ അറസ്റ്റു ചെയ്തത്.
പൂത്തോൾ സെന്‍ററില്‍ ലോട്ടറി കച്ചവടം ചെയ്തുവരുന്ന വയോധികയായ രാജേശ്വരിയാണ് അനിലന്‍റെ തട്ടിപ്പിന് ഇരയായത്. സമ്മാനം ഇല്ലാത്ത ലോട്ടറിയിൽ കൃത്രിമം വരുത്തി സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് അനിലന്‍ രാജേശ്വരിയെ വിശ്വസിപ്പിക്കുകയായിരുന്നു.
300 രൂപ വില വരുന്ന നാല് ഓണം ബംബർ ലോട്ടറിയും 150 രൂപയും ഇത്തരത്തിൽ ചതിയിലൂടെ നഷ്ടപെട്ട കാര്യം വെസ്റ്റ് പോലീസിൽ രാജേശ്വരി പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. പിന്നീടുള്ള അന്വേഷണത്തിൽ പുത്തോൾ സെന്‍ററിലുള്ള സിസിടിവി ദൃശ്യത്തിൽ അനിലൻ ബൈക്കിൽ വന്ന് രാജേശ്വരിയിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ദൃശ്യം കണ്ടെത്തിയിരുന്നു.