തൃശൂർ : ജില്ലയിൽ മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ പുരോഹിതൻ അറസ്റ്റിൽ. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരൻ (65) ആണ് പിടിയിലായത്. രണ്ട് മയിലുകളെ വലയിൽപ്പെടുത്തി പിടികൂടുകയും അടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
മയിലിന്റെ ജഡവും പുരോഹിതൻ കൈവശം സൂക്ഷിച്ചുവെച്ചു. തൃശൂർ ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. സെക്ഷൻ ഫോറസ്റ് ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫീസർമാരായ എൻ.യു പ്രഭാകരൻ, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാർ, ഫോറസ്റ് ഡ്രൈവർ സി.പി. സജീവ് കുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
തുടരന്വേഷണത്തിനായി കേസ് പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകൾ നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ വ്യാപകമാണ്. ഈ സാഹചര്യത്തിൽ മയിലുകളെ കൊലപ്പെടുത്തുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്.