തൃശൂർ: വളർത്ത് നായയെചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസികളായ അമ്മയ്‌ക്കും മകനും നേരെ വെടിയുതിർത്ത മുൻ സായി പരിശീലകൻ അറസ്റ്റിൽ. നെടുപുഴ സ്വദേശി പ്രേമദാസിനെയാണ് പോലീസ് പിടികൂടിയത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ(സായി) മുൻ ഹാൻഡ്‌ബോൾ പരിശീലകനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും ലൈസൻസുള്ള പിസ്റ്റൾ പിടിച്ചെടുത്തു.
പ്രേമാദാസിന്റെ അയൽവാസികളായ വത്സ, മകൻ റോഷൻ എന്നിവർക്കു നേരെയാണ് വെടിയുതിർത്തത്. പ്രതിയുടെ വളർത്തു നായയെ വത്സയുടെ വീടിനു സമീപമാണ് കെട്ടാറുള്ളത്. ഇതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ഇവർ തമ്മിൽ അതിർത്തി തകർക്കവുമുണ്ടെന്ന് അയൽവാസികൾ പറയുന്നു.
ശനിയാഴ്ച രാവിലെ വളർത്തു നായയെ വത്സയുടെ വീടിനടുത്ത് കെട്ടിയിരുന്നു. ഇതിനെ അഴിക്കാൻ പ്രേമദാസ് എത്തിയപ്പോൾ നായ കുരച്ച് ബഹളം ഉണ്ടാക്കിയതായും വത്സയുടെ വീടിനു സമീപം നായയെ കെട്ടരുതെന്നും അവർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രേമദാസ് വത്സയുമായി കലഹിച്ചു. ഇത് കേട്ടെത്തിയ വത്സയുടെ മകനുമായും പ്രതി തർക്കിച്ചു.
തർക്കത്തിനിടയിൽ പ്രേമദാസ് വീടിൽ എത്തി പിസ്റ്റൾ എടുത്തശേഷം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ഉന്നം തെറ്റിയതിനാൽ ഇരുവരും രക്ഷപ്പെട്ടെന്നു പോലീസ് പറഞ്ഞു. വത്സയും മകനും നൽകിയ പരാതിയിൽ നെടുപുഴ പോലീസ് കേസെടുത്തു തുടർന്ന് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതി ഉപയോഗിച്ച പിസ്റ്റളുകളും ഇതോടൊപ്പം പിടിച്ചെടുത്തു. നിറയൊഴിച്ച വെടിയുണ്ടകളുടെ കെയ്‌സും ഇതോടൊപ്പം കണ്ടെത്തി. പിസ്റ്റളിന് ഡിസംബർ വരെ ലൈസൻസ് കാലാവധിയുണ്ടെന്ന് പോലീസ് പറയുന്നു.