തിരുവനന്തപുരം: ഇന്ധനവില കൂട്ടിയാല്‍ സകലതിനും വില ഉയരും. ജനങ്ങളുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റും. പക്ഷേ സര്‍ക്കാരിനത് ലോട്ടറിയാണ്. ഇന്ധനത്തിന് 2 രൂപ കൂട്ടിയാല്‍ അതിന്‍റെ പേരിലുണ്ടാകുന്ന വിലവര്‍ധനവുകളുടെ ഗുണഭോക്താക്കളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ.
പക്ഷേ ഇന്ധന വിലയുടെ നികുതിഭാരം അറിയുമ്പോഴാണ് അതെത്ര ഭീകരമാണെന്ന് തിരിച്ചറിയുക. 57.46 രൂപ മാത്രം വിലയുള്ള പെട്രോളിന് പല നികുതികള്‍ ചേര്‍ത്ത് ഇപ്പോള്‍ തന്നെ 107 രൂപയാണ് വില. ഇനി പുതിയ 2 രൂപ സെസ് കൂടിയാകുമ്പോള്‍ 109 ആകും. വരും ദിവസങ്ങളിലെ വര്‍ധന കൂട്ടിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ 110 ആകും പെട്രോള്‍ വില.
പെട്രോളിന് എക്സൈസ് ഡ്യൂട്ടി 19.90 ആണ്. സ്റ്റേറ്റ് ടാക്സ് 23.31. പമ്പുകാരുടെ കമ്മീഷന്‍ 3.51 രൂപ... ഇങ്ങനെ പോകുന്നു നികുതികള്‍.
ഇതുതന്നെയാണ് ഡീസലിനും. ഡീസല്‍ ലിറ്റര്‍ വില 58.27 ആണ്. എക്സൈസ് ഡ്യൂട്ടി 15.80 രൂപയും സ്റ്റേറ്റ് ടാക്സ് 16.89 രൂപയുമാണ്. ആകെ വില 95 കടക്കും. പുതിയ വില 97 നപ്പുറം. അതായത് 57.46 രൂപമാത്രം വിലയുള്ള പെട്രോളിന് ഇനി 109 രൂപയ്ക്കും 58.27 രൂപ വിലയുള്ള ഡീസലിന് 97 രൂപയും ഇൻി പൊതുജനം നല്‍കണം. നമ്മള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ അതിനോടടുത്ത തുക സര്‍ക്കാരിന്‍റെ പെട്ടിയില്‍ വീഴുകയാണ്.