വയനാട്: വയനാട് മീനങ്ങാടി പുഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.
കൽപ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകൾ ശിവപാർവണയെയാണ് കാണാതായത്. മൃതദേഹം കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു കുടുംബം.
ഇവിടെ നിന്നാണ് ശിവപാർവണയെ കാണാതായത്. വീട്ടുപരിസരത്ത് കുട്ടിയെ കാണാതായതോടെയാണ് സമീപത്തെ പുഴയിൽ വീണതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇന്നലെയും ഇന്നും പുഴയിൽ രണ്ടര വയസ്സുകാരിയ്‌ക്കായി തെരച്ചിൽ നടത്തിയിരുന്നു.
കുട്ടിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പുഴയോരത്തെ ചെളിയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുട്ടി പുഴയിലെ കയത്തിൽ അകപെട്ടെന്ന സംശയത്തിലെത്തിയത്. കൽപ്പറ്റ അഗ്‌നിരക്ഷാ സേന, മീനങ്ങാടി പോലീസ്, പനമരം സിഎച്ച് റെസ്‌ക്യൂ അടക്കമുള്ളവരാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഇന്നലെ രാത്രി വൈകിയും തെരച്ചിൽ നീണ്ടെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.