സ്വർണ്ണവിപണിയിൽ വൻ തകർച്ച: വെള്ളി വിലയിൽ 27% ഇടിവ്, സ്വർണ്ണവില ഒന്നര ലക്ഷത്തിലേക്ക്

റെക്കോര്‍ഡ് വിലയില്‍ എത്തിയ സ്വര്‍ണ്ണവും വെള്ളിയും വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ സമ്മര്‍ദ്ദം കൂടി.

New Update
Untitled

ഡല്‍ഹി: സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ 1980-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയ്ക്ക് ജനുവരി 31 ശനിയാഴ്ച സാക്ഷ്യം വഹിച്ചു. ആഗോള വിപണിയിലെ തകര്‍ച്ചയും ഡോളറിന്റെ കരുത്താര്‍ജ്ജിക്കലും മൂലം നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയതാണ് വില കുത്തനെ ഇടിയാന്‍ കാരണമായത്.

Advertisment

കിലോയ്ക്ക് 4 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നിരുന്ന വെള്ളി വിലയില്‍ 27 ശതമാനത്തിലധികം ഇടിവുണ്ടായി. നിലവില്‍ എം.സി.എക്‌സില്‍ വെള്ളി വില 2.91 ലക്ഷം രൂപയിലേക്ക് താഴ്ന്നു.


വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും വന്‍തോതില്‍ താഴേക്ക് വന്നു. ഇന്ത്യയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് 1,50,849 രൂപ (10 ഗ്രാം) എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന് 1,38,278 രൂപയാണ് (10 ഗ്രാം) വില. (ശ്രദ്ധിക്കുക: ജി.എസ്.ടിയും പണിക്കൂലിയും ഇതില്‍ ഉള്‍പ്പെടില്ല).

അമേരിക്കയില്‍ സര്‍ക്കാര്‍ സ്തംഭനം ഒഴിവാക്കാന്‍ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മില്‍ ധാരണയിലെത്തിയത് വിപണിയില്‍ വലിയ സ്വാധീനം ചെലുത്തി. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിനുണ്ടായിരുന്ന ആവശ്യം കുറഞ്ഞു.

റെക്കോര്‍ഡ് വിലയില്‍ എത്തിയ സ്വര്‍ണ്ണവും വെള്ളിയും വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ സമ്മര്‍ദ്ദം കൂടി.


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,100 ഡോളറിന് താഴെയെത്തി. ഒരു ഘട്ടത്തില്‍ 5,595 ഡോളര്‍ വരെ എത്തിയ ശേഷമാണ് ഈ തകര്‍ച്ച. വെള്ളി വിലയും ഔണ്‍സിന് 101 ഡോളറിലേക്ക് താഴ്ന്നു.


വിദേശ വിപണിയിലെ വിലവ്യതിയാനം, രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിലെ സ്വര്‍ണ്ണവില നിശ്ചയിക്കപ്പെടുന്നത്. വരും ദിവസങ്ങളിലും വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisment