കുടുംബതർക്കം തീർക്കാൻ പോയി; മുസ്ലീം യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹിന്ദു യുവാവിന് ക്രൂരമർദ്ദനം

ആഫിയയോടും കുട്ടികളോടും വെങ്കിടേഷ് സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഒരു സംഘം ആളുകള്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തെറ്റായി ധരിക്കുകയായിരുന്നു.

New Update
Untitled

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ മുസ്ലീം യുവതിയുമായി ബന്ധമുണ്ടെന്ന് തെറ്റായി ആരോപിച്ച് യുവാവിനെ ഒരു സംഘം ആളുകള്‍ ബസ് സ്റ്റാന്‍ഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബ സുഹൃത്തായ യുവാവ് ദമ്പതികള്‍ക്കിടയിലെ പിണക്കം തീര്‍ക്കാന്‍ എത്തിയതായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

Advertisment

ബസപട്ടണ ഗ്രാമവാസികളായ അസ്മീറും ആഫിയയും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ആഫിയ കുട്ടികളുമായി വീടുവിട്ടിറങ്ങിയിരുന്നു. ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനായി അയല്‍വാസിയും കുടുംബ സുഹൃത്തുമായ വെങ്കിടേഷിനോട് അസ്മീര്‍ തന്നെയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചത്. ഇതനുസരിച്ചാണ് വെങ്കിടേഷ് ബസ് സ്റ്റാന്‍ഡിലെത്തിയത്.


ആഫിയയോടും കുട്ടികളോടും വെങ്കിടേഷ് സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഒരു സംഘം ആളുകള്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തെറ്റായി ധരിക്കുകയായിരുന്നു. തുടര്‍ന്ന് വെങ്കിടേഷിനെ തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വെങ്കിടേഷ് അതേ ഗ്രാമക്കാരനാണെന്നും മോശമായ ഉദ്ദേശ്യങ്ങളില്ലെന്നും നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും അക്രമിസംഘം പിന്തിരിഞ്ഞില്ല.

സംഭവത്തില്‍ അസ്മീര്‍, ഖാജാഫീര്‍, ഇന്ദ്രാവലി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട യുവാവും ഈ കുടുംബവും തമ്മില്‍ 15 വര്‍ഷത്തെ ദീര്‍ഘകാല ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒരു സംഘം ആളുകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും വെങ്കിടേഷിനെതിരെയും പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയും ചെയ്തു.


ഇത് സ്ഥലത്ത് വലിയ വാഗ്വാദങ്ങള്‍ക്കും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി. ഒരു വ്യക്തി പോലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertisment