ആശുപത്രി ഗേറ്റിൽ നഴ്സിന് നേരെ വെടിയുതിർത്തു; രാത്രി ഷിഫ്റ്റിനെത്തിയ 25-കാരിക്ക് ദാരുണാന്ത്യം

ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള തിരക്കേറിയ സ്ഥലമായതിനാല്‍ വെടിയൊച്ച കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടി. ഈ തക്കത്തിന് പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

New Update
Untitled

സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. ഷാഗഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സായ ദീപ്ശിഖ ചദര്‍ (25) ആണ് ആശുപത്രിക്ക് തൊട്ടുമുന്നില്‍ വെടിയേറ്റു മരിച്ചത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും 200 മീറ്റര്‍ മാത്രം അകലെ, തിരക്കേറിയ സ്ഥലത്തുവെച്ചാണ് കൃത്യം നടന്നത്.

Advertisment

രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയുള്ള നൈറ്റ് ഷിഫ്റ്റിനായി ദീപ്ശിഖ ആശുപത്രിയില്‍ എത്തിയതായിരുന്നു. 8:30-ഓടെ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപം നില്‍ക്കുകയായിരുന്ന ദീപ്ശിഖയെ ഒരാള്‍ തടഞ്ഞുനിര്‍ത്തുകയും താഴേക്ക് തള്ളിയിട്ട ശേഷം മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു.


പുറകില്‍ വെടിയേറ്റ ദീപ്ശിഖ അമിത രക്തസ്രാവം മൂലം സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള തിരക്കേറിയ സ്ഥലമായതിനാല്‍ വെടിയൊച്ച കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടി. ഈ തക്കത്തിന് പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.


പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ജബല്‍പൂര്‍ സ്വദേശിയായ ഒരു യുവാവാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ദീപ്ശിഖ താമസിച്ചിരുന്ന അതേ പ്രദേശത്ത് തന്നെയായിരുന്നു ഇയാളും താമസിച്ചിരുന്നത്.


വിവാഹാഭ്യര്‍ത്ഥന ദീപ്ശിഖ നിരസിച്ചതാകാം കൊലപാതകത്തിന് കാരണമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല.

Advertisment