ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നുവെന്ന ട്രംപിന്റെ അവകാശവാദത്തിൽ മോസ്കോയുടെ പ്രതികരണം

റഷ്യന്‍ വിതരണം കുറയുന്നത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കാം. ഇത് അമേരിക്കന്‍ വിപണിയെയും ബാധിച്ചേക്കാം.

New Update
Untitled

ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ക്രെംലിന്‍ രംഗത്ത്.

Advertisment

ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.


ഇന്ത്യക്ക് റഷ്യ മാത്രമല്ല എണ്ണ വിതരണം ചെയ്യുന്നതെന്നും, വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ പുതുമയില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍, ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി ഇത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2021-ല്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്ന റഷ്യന്‍ എണ്ണ, യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം മൂന്നിലൊന്നായി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതികളെത്തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.


റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഇന്ത്യക്ക് എളുപ്പമാകില്ലെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ എണ്ണ 'ലൈറ്റ് ഗ്രേഡ്' വിഭാഗത്തില്‍പ്പെട്ടതാണ്. എന്നാല്‍ ഇന്ത്യയിലെ റിഫൈനറികള്‍ റഷ്യയുടെ 'യൂറല്‍സ്' പോലുള്ള കടുപ്പമേറിയ എണ്ണ ശുദ്ധീകരിക്കാനാണ് കൂടുതല്‍ അനുയോജ്യം.


റഷ്യന്‍ വിതരണം കുറയുന്നത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കാം. ഇത് അമേരിക്കന്‍ വിപണിയെയും ബാധിച്ചേക്കാം.

റഷ്യന്‍ ഹൈഡ്രോകാര്‍ബണുകള്‍ വാങ്ങുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സ്ഥിരതയ്ക്ക് ഇത് അത്യാവശ്യമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

Advertisment