രാജ്കോട്ട്: പിതാവിന്റെ രണ്ടാം വിവാഹനീക്കം എതിർത്തതിന് മകനെ വെടിവച്ച് കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ജസ്ദൻ സ്വദേശിയായ റാംഭായ് എന്ന രാംകുഭായ് ബോറിച്ച (76) ആണ് 52കാരനായ മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ച് കൊന്നത്.
രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ബോറിച്ച മകനു നേരെ നിറയൊഴിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കുറ്റകൃത്യത്തിന് ശേഷം ഇയാൾ അടുത്തുണ്ടായിരുന്നു കസേരയിൽ യാതൊരു കൂസലുമില്ലാതെ ഇരുന്നെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കൊലപാതകത്തിൽ, പ്രതാപിന്റെ ഭാര്യ ജയയാണ് ബോറിച്ചയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അതേദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.