അന്താരാഷ്ട്ര വിഷയങ്ങളിലെ തന്റെ നിലപാടുകൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ശശി തരൂർ. ബിജെപിക്ക് അനുകൂലമെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് പ്രതികരണം. താൻ ഇപ്പോഴും കോൺഗ്രസിലാണെന്നും യുഡിഎഫ് വിജയത്തിനായി പ്രവർത്തിക്കുമെന്നും തരൂർ

New Update
sasi tharoor-8

ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിൽ താൻ സ്വീകരിക്കുന്ന നിലപാടുകളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ശശി തരൂർ എംപി. ചില വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളെ ബിജെപി അനുകൂലമായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

ചില സന്ദർഭങ്ങളിൽ രാഷ്ട്രീയത്തിന് ഉപരിയായി രാജ്യത്തിനുവേണ്ടി സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഇത് ബിജെപിയോടുള്ള ചായ്‌വായി കാണുന്നത് ശരിയല്ല. നയതന്ത്ര തലത്തിൽ രാജ്യത്തിന്റെ ശബ്ദം ഒന്നായിരിക്കണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

"ഞാൻ ഇപ്പോഴും കോൺഗ്രസിലാണ്, എങ്ങോട്ടും പോകില്ല. എന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ല," തന്റെ പാർട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി പങ്കെടുക്കുമെന്നും യുഡിഎഫിന്റെ വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും തരൂർ ഉറപ്പുനൽകി. 

കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisment