റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ ഇന്ത്യ; പകരമായി ഇറക്കുമതി തീരുവ കുറച്ച് അമേരിക്ക; ചൈനയെയും പാകിസ്താനെയും മറികടന്ന് ഇന്ത്യക്ക് നേട്ടം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്

New Update
Untitled

വാഷിംഗ്ടണ്‍: ചൈന, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെ പിന്നിലാക്കി അമേരിക്കയുമായി വന്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ.

Advertisment

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ നിലവിലുള്ള 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പിന്മേലാണ് ഈ നിര്‍ണ്ണായക നീക്കം.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.


മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഈ കരാര്‍ വലിയ മുന്‍തൂക്കം നല്‍കുന്നു. വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്ക നിശ്ചയിച്ചിട്ടുള്ള പുതിയ തീരുവ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

ഇന്ത്യ: 18%

പാകിസ്താന്‍: 19%

ബംഗ്ലാദേശ്: 20%

വിയറ്റ്‌നാം: 20%

ചൈന: 37%

ബ്രസീല്‍ (50%), മ്യാന്‍മര്‍ (40%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ലഭിക്കുന്ന 18% നിരക്ക് വലിയ ആശ്വാസമാണ്. അതേസമയം ജപ്പാന്‍, ദക്ഷിണ കൊറിയ (15%), ബ്രിട്ടന്‍ (10%) തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ കുറഞ്ഞ നിരക്കാണ് അനുവദിച്ചിട്ടുള്ളത്.

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 25% അധിക ശിക്ഷാ നികുതി അമേരിക്ക പിന്‍വലിച്ചു.


'ബൈ അമേരിക്കന്‍' നയത്തിന്റെ ഭാഗമായി 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജം (കല്‍ക്കരി ഉള്‍പ്പെടെ), സാങ്കേതികവിദ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങും.


അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപാര തടസ്സങ്ങളും നികുതികളും ഘട്ടംഘട്ടമായി പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കിയതായി ട്രംപ് വ്യക്തമാക്കി.

'ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ജനാധിപത്യ രാജ്യങ്ങളും കൈകോര്‍ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നുനല്‍കും.'. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment