ബലൂചിസ്ഥാനിൽ സ്ത്രീ ചാവേറുകളും ഐഇഡി ആക്രമണങ്ങളും; 200 പാക് സൈനികരെ വധിച്ചെന്ന് ബിഎൽഎ; നിശബ്ദത പാലിച്ച് പാകിസ്താൻ

പാകിസ്താന്‍ സര്‍ക്കാര്‍ ഇതുവരെ 17 സുരക്ഷാ ഉദ്യോഗസ്ഥരുടെയും 31 സാധാരണക്കാരുടെയും മരണം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ.

New Update
Untitled

ക്വറ്റ: ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിന് നേരെ വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തുന്ന രൂക്ഷമായ ആക്രമണങ്ങളില്‍ 200-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

Advertisment

'ഓപ്പറേഷന്‍ ഹെറോഫ് രണ്ടാം ഘട്ടം' എന്ന് പേരിട്ടിരിക്കുന്ന ഈ ഏകോപിത നീക്കം 40 മണിക്കൂറിലധികം പിന്നിട്ടിട്ടും പലയിടങ്ങളിലും തുടരുകയാണെന്ന് ബിഎല്‍എ പ്രസ്താവനയില്‍ അവകാശപ്പെട്ടു.


ബലൂചിസ്ഥാനിലെ വിഘടനവാദി പോരാട്ടത്തില്‍ ഇത്തവണ സ്ത്രീ ചാവേറുകളുടെ സാന്നിധ്യം പാക് സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ബിഎല്‍എയുടെ ചാവേര്‍ വിഭാഗമായ 'മജീദ് ബ്രിഗേഡിലെ' അംഗമായ ആസിഫ മെംഗല്‍, നോഷ്‌കിയിലെ പാക് ചാരസംഘടനയായ ഐഎസ്‌ഐ ആസ്ഥാനത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റി സ്‌ഫോടനം നടത്തിയതായി ബിഎല്‍എ വെളിപ്പെടുത്തി.

ഈ ഓപ്പറേഷനില്‍ പങ്കെടുത്ത 11 ചാവേറുകളും കൊല്ലപ്പെട്ടതായും ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടതായും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും സ്ഥിരീകരിച്ചിട്ടുണ്ട്.


പാക് സൈന്യം, ഫ്രോണ്ടിയര്‍ കോര്‍പ്‌സ്, പോലീസ് എന്നിവരടക്കം 200-ലധികം പേര്‍ കൊല്ലപ്പെട്ടതായും 17 പേരെ ബന്ദികളാക്കിയതായുമാണ് ബിഎല്‍എയുടെ അവകാശവാദം.


പാകിസ്താന്‍ സര്‍ക്കാര്‍ ഇതുവരെ 17 സുരക്ഷാ ഉദ്യോഗസ്ഥരുടെയും 31 സാധാരണക്കാരുടെയും മരണം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ.

രണ്ട് ദിവസങ്ങളിലായി നടന്ന പോരാട്ടത്തില്‍ 133 വിഘടനവാദികളെ വധിച്ചതായി പാക് സൈന്യം അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളുടെ 18 പോരാളികള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ബിഎല്‍എയുടെ വാദം. ക്വറ്റ, നോഷ്‌കി തുടങ്ങിയ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ തങ്ങള്‍ നിയന്ത്രണം ഏറ്റെടുത്തതായും പാക് സൈന്യത്തെ തുരത്തിയതായും ബിഎല്‍എ വക്താവ് ജീയന്ദ് ബലൂച് പറഞ്ഞു.

Advertisment