ജോലിക്കെന്ന് പറഞ്ഞ് എത്തിച്ചത് പെണ്‍വാണിഭ കേന്ദ്രത്തില്‍, സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് 17കാരി അഭയം തേടിയത് പോലീസ് സ്‌റ്റേഷനില്‍; യുവാവ് പിടിയില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്.

New Update
1313131

കോഴിക്കോട്: സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് അസം സ്വദേശനിയായ 17കാരി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ പ്രതി പിടിയില്‍. 

Advertisment

പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. ഇയാളാണ് ഇപ്പോള്‍ ഒറീസയില്‍ നിന്ന് പിടിയിലായത്. 

15,000 രൂപ മാസ ശമ്പളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ അസം സ്വദേശി കേരളത്തില്‍ എത്തിച്ചത്. ജോലിക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ യുവാവ് പെണ്‍വാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. പെണ്‍കുട്ടി അതിസാഹസികമായാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഒരു ദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടി  മൊഴിയില്‍ പറഞ്ഞിരുന്നു.

എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരുദിവസം ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്ന സമയത്ത് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ലോഡ്ജില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തി പ്രശ്‌നം അറിയിച്ചതോടെ പോലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ ഇത് യുവാവ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

Advertisment