പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണവും ഫോണും കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ കാവാലം സ്വദേശിനി കുഞ്ഞുമോള്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്.

New Update
2424

കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കാവാലം സ്വദേശിനി കുഞ്ഞുമോള്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. 

Advertisment

ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിനിരയായത്. ജ്വല്ലറിയില്‍ വച്ചാണ് പ്രതികളെ ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. 

സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതിനെത്തുടര്‍ന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങാന്‍ തുടങ്ങി. നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുമോള്‍ക്ക് ശ്രീകുമാര്‍ വിളിച്ചു. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കുകയായിരുന്നു.

ഗിരീഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ സംഘം കവര്‍ന്നു, ഫോണും തട്ടിയെടുത്തു. നാട്ടുകാരാണ്  ഗിരീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ക്ക് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Advertisment