തിരുവനന്തപുരം: പോലീസ് സേനയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകികൊണ്ടാണ് ഐ.ജി പി വിജയൻ എഡിജിപിയായി സ്ഥാനക്കയറ്റം നേടുന്നത്. തനിക്കെതിരെ ഉയർന്ന വിവാദങ്ങളും ആരോപണങ്ങളും പൊള്ളയാണെന്ന് കാലം തന്നെ തെളിയിച്ചതോടെ ഇപ്പോൾ പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതലയും ലഭിച്ചിരിക്കുകയാണ്.
1999 ബാച്ച് ഐ.പി.എസ് ഓഫീസറായ വിജയൻ 2001-ൽ കാഞ്ഞങ്ങാട് എ.എസ്.പിയായാണ് തുടക്കം. 2002 മുതൽ കാസർഗോഡ്, തിരുവനന്തപുരം റൂറൽ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ പോലീസ് മേധാവിയായി സ്ഥാനമേറ്റ് പ്രവർത്തിച്ചു.
പി. വിജയൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് ജനകീയം2006 എന്ന പേരിൽ സ്റ്റുഡന്റ് പോലീസിന്റെ ആദിരൂപത്തിന് തുടക്കമാകുന്നത്. 2008ൽ സ്റ്റുഡന്റ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. 2010ൽ കേരള സർക്കാർ പദ്ധതിയായി പ്രഖ്യാപിക്കുകയും പി. വിജയൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്‌റ്റേറ്റ് നോഡൽ ഓഫീസറായി ചുമതലയേൽക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32000 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുണ്ട്.
കളമശ്ശേരി ബസ് കത്തിക്കൽ കേസ്, ശബരിമല തന്ത്രി കേസ്, ചേളാമ്പ്ര ബാങ്ക് കവർച്ച കേസ്, പ്രധാനമന്ത്രിക്കെതിരെയുള്ള ഈമെയിൽ ഭീക്ഷണി കത്ത് എന്നിങ്ങനെ പ്രധാന്യമുള്ള നിരവധി കേസുകൾ അന്വേഷിച്ചത് പി. വിജയന്റെ നേതൃത്വത്തിലായിരുന്നു.
2014ൽ സി.എൻ.എൻ - ഐ.ബി.എൻ.ന്റെ ഇന്ത്യൻ ഓഫ് ദി ഇയർ ആയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.