കോട്ടയം നഗരസഭയില്‍ മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക്. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിൽ. കോണ്‍ഗ്രസില്‍ യുവാക്കളെ അവഗണിച്ചുവെന്നു പരാതി

ശക്തമായ ഭരണത്തിനാവശ്യമായ സീറ്റുകള്‍ ലഭിക്കുന്ന രീതിയില്‍ വിജയം ഉറപ്പാക്കാവുന്ന സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് ശ്രമം.

New Update
1500x900_1893971-kottayam-municipality

കോട്ടയം: നഗരസഭയില്‍ മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്കു കടക്കുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. 

Advertisment

അതേ സമയം, ഇത്തവണയും യുവാക്കളെ അവഗണിച്ചുവെന്ന പരാതി  കോണ്‍ഗ്രസില്‍ ഉയരുന്നുമുണ്ട്. ഭൂരിഭാഗം പേരും അൻപതും അറുപതും വയസിനു മുകളിൽ പ്രായമുള്ളവരാണ്. മുൻപ് സ്ഥാനാർഥികളായവർ തന്നെയാണ് ഇക്കുറിയും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 


യുവാക്കളെ പരിഗണിക്കണമെന്ന എ.ഐ.സി.സിയുടെ നിർദേശം ലംഘിക്കപ്പെട്ടു എന്നും കോൺഗ്രസിലെ യുവാക്കൾ പറയുന്നു. എന്നാൽ, യുവാക്കളുടെ പ്രതിഷേധം ജില്ലാ നേതൃത്വം പരിഗണിച്ചിട്ടില്ല.


സീറ്റ് വിഭജന, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ണമാകും. 

ശക്തമായ ഭരണത്തിനാവശ്യമായ സീറ്റുകള്‍ ലഭിക്കുന്ന രീതിയില്‍ വിജയം ഉറപ്പാക്കാവുന്ന സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് ശ്രമം. ഭരണം നിലനിര്‍ത്താന്‍ കഴിയുന്ന വിധം ശക്തമായ സ്ഥാനാര്‍ഥി പട്ടിക ഒരുക്കാനാണ് യു.ഡി.എഫ്. തീരുമാനം.

അതേസമയം, യു.ഡി.എഫിലും എല്‍.ഡി.എഫിലും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.  കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം  തിരികെ പിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ഥികളെയാണ് എല്‍.ഡി.എഫ്. സജ്ജമാക്കുന്നത്. 
 
എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം ഏകദേശം പൂര്‍ത്തിയായി. ആകെയുള്ള 52 സീറ്റില്‍ സി.പി.എം -36, സി.പി.ഐ. -8, കേരളാ കോണ്‍ഗ്രസ് -എം -6, കേരളാ കോണ്‍ഗ്രസ് -സ്‌കറിയ തോമസ് -1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് ധാരണ. 


കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് അന്തിമ തീരുമാനത്തിലെത്തും. പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുവാക്കള്‍ക്കാകും സി.പി.എം. മുന്‍ഗണന നല്‍കുക.


പതിവുപോലെ സ്ഥാനാര്‍ഥി പട്ടിക ആദ്യം പുറത്തിറക്കി മേല്‍ക്കൈ നേടാനാണ്  എന്‍.ഡി.എ ശ്രമം.എട്ടു സീറ്റില്‍ നിന്നുള്ള വലിയ വര്‍ധന ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ അണിയറ നീക്കങ്ങള്‍. 

കുമരാനല്ലൂര്‍, കലക്ടറേറ്റ്, നാഗമ്പടം ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നണിയുടെ പ്രവര്‍ത്തനം. ബി.ജെ.പി. 46 വാര്‍ഡുകളിലും അവശേഷിക്കുന്ന വാര്‍ഡുകളില്‍ ബി.ഡി.ജെ.എസും മത്സരിക്കും. 

സിറ്റിങ്ങ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും വാര്‍ഡ് മാറി  മത്സര രംഗത്തുണ്ടാകും. കഴിഞ്ഞ തവണ ലഭിച്ച എട്ട് സീറ്റ് വര്‍ധിപ്പിച്ച് മുഖ്യപ്രതിപക്ഷമാകുകയെന്ന ലക്ഷ്യത്തിലാണ് മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം.

അതേസമയം, ബി.ജെ.പി. ഏറ്റുമാനൂര്‍ നഗരസഭയിലെയും വിജയപുരം, നീണ്ടൂര്‍, അയ്മനം പഞ്ചായത്തുകളിലെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.

Advertisment