കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് അത്യാധുനിക ഓപറേഷൻ തിയറ്ററുകൾ സജ്ജം

മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. 

New Update
KOZHIKODE MEDICAL COLLEGE NEW

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപറേഷൻ തിയറ്ററുകൾ പ്രവർത്തനസജ്ജമായി. 

Advertisment

സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷൻ തിയറ്ററുകൾ പ്രവർത്തിക്കുക.


മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. 


നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും സജ്ജീകരണങ്ങൾ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.

സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയോ വാസ്‌കുലാർ സർജറി, യൂറോളജി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങൾക്കുള്ള ഓപറേഷൻ തിയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവർത്തനമാരംഭിച്ചത്. 


ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകൾ സജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയിരുന്നു.


 5 സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം അനസ്തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാർച്ചിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.


195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഭാവി വികസനം കൂടി മുന്നിൽകണ്ടാണ് സജ്ജമാക്കിയത്. 


190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗൺ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ വൃക്ക മാറ്റിവെക്കലിനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
 
വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാൾട്ട് തെറാപ്പി, ലീനിയർ ആക്സിലറേറ്റർ, പെറ്റ് സ്‌കാൻ എന്നീ സൗകര്യങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്. 

സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ കോഴ്സുകൾ ആരംഭിച്ചതും ഇവിടെയാണ്. ഇതിന് പുറമെ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നുണ്ട്.

Advertisment