/sathyam/media/media_files/787SKaEsOWuhOsToMtal.jpg)
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഠനം നടത്താനും ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനും ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും ദുരന്ത നിവാരണ അതോറിട്ടിയുടെ ശുപാര്‍ശയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ശാസ്ത്ര വിരുദ്ധവും.
ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി ഇടപെട്ട് അത് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ദുരന്തനിവാരണ അതോറിട്ടിയുടെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് ശാസ്ത്രജ്ഞരുടെ പഠനം തടയാന്‍ ശ്രമിച്ചതെന്നാണ് ആക്ഷേപമുയരുന്നത്.
ദുരന്ത മേഖലയില്‍ സാമ്പിളുകളെടുത്ത് പഠനം നടത്താന്‍ കേന്ദ്ര സ്ഥാപനങ്ങളടക്കം മുന്നോട്ടു വന്നപ്പോഴാണ് ദുരന്ത നിവാരണ അതോറിട്ടി വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചത്. ശാസ്ത്രജ്ഞരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഉത്തരവ് റദ്ദാക്കി.
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും നിര്‍ദ്ദേശിച്ചതാണ് വന്‍ വിവാദമായത്.
അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നും അങ്ങനെ ദ്യോതിപ്പിക്കും വിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോടു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പിന്നാലെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ച് ചീഫ്‌സെക്രട്ടറി ഡോ. വി. വേണുവും കുറിപ്പിറക്കി.
ദുരന്ത പ്രദേശത്തേക്ക് ശാസ്ത്രജ്ഞര്‍ ഒന്നും വരേണ്ടെന്നും, അവര്‍ മാധ്യമങ്ങളോട് അഭിപ്രായം പറയരുതെന്നും, പഠനങ്ങള്‍ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം എന്നുമുള്ള നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തമേഖലയിലെ പുനര്‍നിര്‍മ്മാണവും ഇത്തരം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. മണ്ണിന്റെ ഉറപ്പും പാറയുടെ രീതിയുമൊക്കെ പഠിച്ച ശേഷമായിരിക്കണം അവിടെ വീടുവയ്ക്കാനടക്കം അനുമതി നല്‍കേണ്ടത്.
ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും അതിനെ ശാസ്ത്രീയമായി പഠിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് അവിടെയും മറ്റുള്ളിടത്തും ദുരന്തങ്ങള്‍ ഒഴിവാക്കുന്നത്. ദുരന്തം പഠിക്കാന്‍ കൂടുതല്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും അവര്‍ക്ക് വേണ്ടത്ര ധനസഹായവും, വിവരങ്ങളും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ആണ് വേണ്ടത്.
ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലെടുക്കാനും ദുരന്തനിവാരണ മാര്‍ഗങ്ങള്‍ തയ്യാറാക്കാനുമെല്ലാം ഇത് ഉപകാരപ്പെടും. ഉരുള്‍പൊട്ടലുണ്ടാവുമ്പോള്‍ ഭൂമിക്ക് അടിയിലെ പാറയും മണ്ണും വെള്ളവുമെല്ലാമാണ് പുറത്തേക്ക് ബഹിര്‍ഗമിക്കുന്നത്.
ഈ സാമ്പിളുകള്‍ ശേഖരിച്ച് വ്യക്തതയുള്ള ശാസ്ത്രീയ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഭൂമിക്കടിയിലെ മണ്ണിന്റെയും പാറയുടെയും ഘടന, ഉറപ്പ് അടക്കം പരിശോധിച്ച് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടത് ആ മേഖലയിലെ ആകെ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കാനും അത്യാവശ്യമായി വേണ്ടതാണ്.
മാത്രമല്ല, ദുരന്തത്തെ പറ്റി ശാസ്ത്രീയമായി അറിവുള്ളവര്‍ മാധ്യമങ്ങളോട് സംസാരിക്കേണ്ടത് ശാസ്ത്രജ്ഞരും ആ രംഗത്തെ വിദഗ്ദ്ധരും ആയിരിക്കണം. ശാസ്ത്രം അറിയാവുന്നവരെ സംസാരിക്കുന്നതില്‍ നിന്നും വിലക്കിയാല്‍ ബാക്കി വരുന്നത് കപടശാസ്ത്രക്കാരും ഊഹാപോഹക്കാരും ആയിരിക്കും. അവരെ ആരും നിയന്ത്രിക്കാനുണ്ടാവില്ല.
അത് ശാസ്ത്രത്തിനോ സമൂഹത്തിനോ ഗുണകരമല്ല. മാത്രമല്ല, അര്‍ദ്ധ സത്യങ്ങളും അത്യുക്തികളും തെറ്റായ വിവരങ്ങളും പ്രചരിക്കാനും ഇത് ഇടവരുത്തും. ശാസ്ത്രജ്ഞരെ അഭിപ്രായം പറയുന്നത് വിലക്കുന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രീതിയല്ല. സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന പ്രചാരണത്തിനും ഇത് ഇടവരുത്തും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തലയൂരിയത്.
വയനാട്ടില്‍ നടക്കുന്നത് മനുഷ്യസാദ്ധ്യമായ ഏറ്റവും മികച്ചതും മാതൃകാപരവുമായ ദുരന്ത നിവാരണമാണ്. അതിനിടക്ക് ഇത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ദൗത്യങ്ങളെയെല്ലാം അട്ടിമറിക്കുന്ന തരത്തിലായിപ്പോയി. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വേഗത്തില്‍ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല യഥാര്‍ത്ഥ പ്രശ്‌നം.
ശാസ്ത്രജ്ഞന്മാര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് ഗുരുതരമായ പ്രശ്‌നം.
സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പരിശീലനം നല്‍കുകയും ദുരന്ത നിവാരണത്തിന് ചിലവാക്കുന്നതില്‍ ഒരു പങ്ക് ഗവേഷണത്തിന് മാറ്റിവെക്കുകയും വേണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിടത്ത് തുടര്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാലാണ് ശാസ്ത്രജ്ഞരെയടക്കം നിയന്ത്രിക്കാന്‍ ശ്രമിച്ചതെന്നാണ് എതിര്‍വാദം. ദുരന്ത മേഖലയില്‍ ആദ്യ ദിനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനാണ് ആദ്യത്തെയും അവസാനത്തേയും പരിഗണന. ഇനിയും ജീവനോടെ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്തണം.
കുടിവെള്ളം, ഭക്ഷണം, താമസ സൗകര്യങ്ങള്‍ ഒക്കെ പരിമിതമായ ഇടങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ല. ആള്‍ത്തിരക്ക് കൂടുന്നതും വാഹനങ്ങള്‍ കൂടുതലായി വരുന്നതും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ആണവാപകടം ഉണ്ടായ ചെര്‍ണോബിലും വിഷവാതക ചോര്‍ച്ച ഉണ്ടായ ഭോപ്പാലിലും അപകട ദിവസം തന്നെ ഞങ്ങള്‍ക്ക് സാമ്പിള്‍ എടുക്കാന്‍ അനുമതി നല്‍കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും എതിര്‍വാദമുന്നയിക്കുന്നവര്‍ പറയുന്നു.