കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പിടിയിൽ

രാത്രിയിലെ തീവണ്ടികളിൽ വന്നിറങ്ങി ട്രാക്കിലൂടെ നടന്നാണ് പക്കി സുബൈർ പ്രധാനമായും മോഷണം നടത്തുന്നത്. കൊല്ലമാണ് ഇയാളുടെ താവളം.

New Update
subair thief

മാവേലിക്കര: കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) മാവേലിക്കര പോലീസിൻ്റെ പിടിയിലായി. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്.

Advertisment

കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് പോലീസിൻ്റെ കണക്ക്. 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയിരുന്ന ആളാണ് പക്കിസുബൈർ. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളിൽത്തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കരുവാറ്റയിൽ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളിൽ മോഷണശ്രമങ്ങളും നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പോലീസിനായിരുന്നില്ല. ദേശീയപാതയോരത്ത് ആർ.കെ. ജങ്ഷനിലെ കട കുത്തിത്തുറന്നു മോഷണം നടത്തിയത് ഈ അടുത്തിടെയാണ്.

രാത്രിയിലെ തീവണ്ടികളിൽ വന്നിറങ്ങി ട്രാക്കിലൂടെ നടന്നാണ് പക്കി സുബൈർ പ്രധാനമായും മോഷണം നടത്തുന്നത്. കൊല്ലമാണ് ഇയാളുടെ താവളം. ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെത്തേടി ഇവിടെ വ്യാപകമായി തിരച്ചിൽ നടത്തുമ്പോഴായിരുന്നു കൊല്ലത്തെ മോഷണം. എന്നാൽ, അതേദിവസം പുലർച്ചെ ഹരിപ്പാട്ടെത്തി ഇവിടെയും മോഷണം നടത്തി.

ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്നതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇയാളെ കണ്ടെത്താൻ പോലീസിനു മുമ്പിൽ വൻവെല്ലുവിളിയായിരുന്നു. റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തെ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കാൻ വിദഗ്ധനാണ്. മുൻപ്‌ അകംകുടി ഭാഗത്ത് മോഷണം വ്യാപകമായപ്പോൾ ഹരിപ്പാട്ടെ പോലീസ് സംഘം ഇടപെട്ട് റെയിൽവേ ട്രാക്കിന് ഇരുവശത്തെയും കുറ്റിക്കാടുകൾ വെട്ടിമാറ്റിയിരുന്നു.

alappuzha
Advertisment