ടെക്കികളുടെ സര്‍ഗ്ഗാത്മകത മാറ്റുരച്ച പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റ് 2025 സമാപിച്ചു; മുരളി ഗോപി അവാര്‍ഡുകള്‍ വിതരണം ചെയ്തു

New Update
Pic-1
തിരുവനന്തപുരം: ദൃശ്യാവിഷ്കാരത്തിലൂടെ കഥപറയാനുള്ള മികവ് പ്രകടമാക്കി സംസ്ഥാനത്തുടനീളമുള്ള ഐടി പ്രൊഫഷണലുകള്‍. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിലാണ് (PQFF 2025) ടെക്കികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മാറ്റുരച്ചത്.

ഒരാഴ്ച നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിന്‍റെ പുരസ്കാര വിതരണ ചടങ്ങില്‍ മികച്ച പ്രകടനം കാഴ്വെച്ച ടെക്കികളെ ആദരിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ  ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ നിര്‍മ്മിച്ച 32 ഷോര്‍ട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി മത്സരിച്ചത്.  

ചടങ്ങില്‍ നടനും എഴുത്തുകാരനുമായ മുരളി ഗോപി വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന് പ്രേക്ഷകരുമായി അദ്ദേഹം സംവദിച്ചു.

പ്രശസ്ത ചലച്ചിത്ര നിരൂപകനും പ്രതിധ്വനി ഫിലിം ക്ലബ്ബിന്‍റെ മുഖ്യ രക്ഷാധികാരിയുമായ എംഎഫ് തോമസ്, കണ്‍വീനര്‍ അശ്വിന്‍ എംസി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഹരി, പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രതിധ്വനി ടെക്നോപാര്‍ക്ക് സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, എക്സിക്യുട്ടീവ് മെമ്പര്‍ അജിത്ത് അനിരുദ്ധന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ വിമല്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

സംവിധായകരായ ഫാസില്‍ മുഹമ്മദ്, സോഹന്‍ലാല്‍, നടി ബീന ആര്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി റീല്‍സ്, എഐ മൈക്രോഫിലിംസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 15 ലധികം എഐ മൈക്രോഫിലിമുകള്‍ മത്സരത്തിനുണ്ടായിരുന്നു. ജെന്‍ എഐ കഥാകൃത്ത് വരുണ്‍ രമേശും സംവിധായിക വിധു വിന്‍സെന്‍റുമാണ് എഐ മൈക്രോഫിലിംസ് മത്സരത്തിന്‍റെ വിജയികളെ തിരഞ്ഞെടുത്തത്. 80 ലധികം റീല്‍സ് അപേക്ഷകരില്‍ നിന്നാണ് നടന്‍മാരായ ജാസിം ഹാഷിം, ഷമീര്‍ ഖാന്‍, തിരക്കഥാകൃത്ത് മൃദുല്‍ ജോര്‍ജ് എന്നിവര്‍ റീല്‍സ് മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമന്‍റോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവര്‍ക്ക് 10,000 രൂപയും മെമന്‍റോയും സമ്മാനമായി ലഭിച്ചു.

മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് ടെക്നോപാര്‍ക്കിലെ എന്‍വെസ്റ്റ്നെറ്റ് കമ്പനിയിലെ അമിത് വേണുഗോപാല്‍ സംവിധാനം ചെയ്ത 'വിലാ-ഡിസയര്‍ ആന്‍ഡ് ഡ്യൂ' കരസ്ഥമാക്കി. ടെക്നോപാര്‍ക്കിലെ ലീന്‍ ട്രാന്‍സിഷന്‍ സൊല്യൂഷനിലെ മനു കൃഷ്ണ സംവിധാനം ചെയ്ത 'റെപ്ലെ സ്നാറ്റസ്' ആണ് മികച്ച രണ്ടാമത്തെ ചിത്രം.

മികച്ച തിരക്കഥ: സായ്നാഥ് എംവി (സിനിമ: മൈ ബിലവ്ഡ്, ടിസിഎസ്, ടെക്നോപാര്‍ക്ക്), മികച്ച സംവിധായകന്‍: അമല്‍ എം (ഡെലുലു, എക്സ്പീരിയോണ്‍ ടെക്നോളജീസ്, ടെക്നോപാര്‍ക്ക്), മികച്ച നടന്‍: വിഷ്ണു ആര്‍ പ്രേം (ഓണച്ചാത്തന്‍), മികച്ച നടി: ഗൗരി വിനോദ് (നീന സൈനിംഗ് ഓഫ്) മികച്ച ഛായാഗ്രാഹകന്‍: നിതിന്‍ സിംഗ് (വിലാ-ഡിസയര്‍ ആന്‍ഡ് ഡ്യൂ), മികച്ച എഡിറ്റര്‍: അജയ് ദേവ് ദിനേശ് (നീന സൈനിംഗ് ഓഫ്) പ്രേക്ഷക അവാര്‍ഡ്: നീന സൈനിംഗ് ഓഫ് (സംവിധാനം: അജയ് ദേവ് ദിനേശ്, ഹൈ-ലെവല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

റീല്‍സ് മത്സരത്തില്‍ അലിയന്‍സിലെ സജീവ്ഖാന്‍ എ (എന്‍ട്രി നമ്പര്‍:10) ഒന്നാം സമ്മാനവും ടിസിഎസിലെ അഖില്‍ എസ് പി (എന്‍ട്രി നമ്പര്‍: 42) രണ്ടാം സമ്മാനവും അലിയന്‍സിലെ സജീവ്ഖാന്‍ എ (എന്‍ട്രി നമ്പര്‍: 11)  മൂന്നാം സമ്മാനവും കരസ്ഥമാക്കി. ടെക്നോപാര്‍ക്ക് ഐക്കണ്‍ കമ്പനിയിലെ പ്രെയിസ് സെബാസ്റ്റ്യനാണ് പ്രേക്ഷക അവാര്‍ഡ്

എഐ വീഡിയോ മത്സരം: ഒന്നാം സമ്മാനം: 'ചാവു റൈസ് ഓഫ് ദി ഡെഡ്' (അംജദ് വി കെ, ക്യുബര്‍സ്റ്റ്, ഇന്‍ഫോപാര്‍ക്ക്, കൊച്ചി), രണ്ടാം സമ്മാനം: 'ചാപ്റ്റര്‍ 1 ദി റൈസ് ഓഫ് ബെഹ്മൂത്ത് ' (അജിത്ത് മേനോന്‍, ട്രൈസെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാര്‍ക്ക്), മൂന്നാം സമ്മാനം: 'ദി ഡിവൈന്‍ പ്രോംപ്റ്റ്' (രോഹിത് കെഎ, ടിസിഎസ്, ഇന്‍ഫോപാര്‍ക്ക്)

ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാന അവാര്‍ഡ് നേടിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയുടെ പ്രദര്‍ശനം, അഭിനയ ശില്പശാല, ഫിലിം മേക്കിംഗ് വര്‍ക്ക് ഷോപ്പ് എന്നിവയടക്കം ഒരാഴ്ച നീണ്ടുനിന്ന പരിപാടികള്‍ പ്രതിധ്വനി സംഘടിപ്പിച്ചിരുന്നു. കൂടാതെ 'മാതവിലാസം' എന്ന നാടകവും സംഗീത നിശയും അരങ്ങേറി.

Advertisment
Advertisment