അങ്കമാലി - ശബരി റെയിൽ പാത; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും, 1900 കോടി സംസ്ഥാന സർക്കാർ വഹിക്കും

New Update
images(95) sabari rail

തിരുവനന്തപുരം: 25 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ തീരുമാനം. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

Advertisment

നിലവില്‍ പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 1361 കോടി രൂപയും നിര്‍മ്മാണത്തിന് 2439.93 കോടിയും ഉള്‍പ്പെടെ 3800.9 കോടി ചെലവ് വരും എന്നാണ് കണക്കാക്കുന്നത്. ഇതിന്റെ 50 ശതമാനമായ 1900 കോടി രൂപ സംസ്ഥാനം വഹിക്കാൻ മന്ത്രിസഭയോഗത്തിൽ തീരുമാനമായി. 

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആവശ്യമായ അംഗീകൃത അലൈന്‍മെന്റും മാപ്പുകളും സംസ്ഥാനത്തിന് കൈമാറുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓഫീസ് തുറക്കാനും ജീവനക്കാരെ നിയോഗിക്കാനും ബുധനാഴ്ച നിയമസഭയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്. 

കെ ആര്‍ ഡി സി എല്‍ തയ്യാറാക്കിയ പുതിയ കണക്കുപ്രകാരം പദ്ധതിയ്ക്ക് 303.58 ഹെക്റ്റര്‍ ഭൂമി ആവശ്യമാണ്.കെആര്‍ഡിസിഎല്‍ ചെയര്‍മാന്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Advertisment