ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന് പരിഹാരമാകുമോ ഡോക്ടറുടേയും നഴ്സിന്റേയും സസ്പെൻഷൻ ? ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സംഭവം മറച്ചുവെക്കാൻ അധികൃതർ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെടാനും തീരുമാനം. വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കാനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ നാളെ കൊച്ചി അമൃത ആശുപത്രിയിൽ

New Update
5C3Vd64H4fgWARV8pyYOFrEwP88mJArof4glHVPv

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ആരോഗ്യ വകുപ്പ് രണ്ട് പേരെ സസ്പെൻറ് ചെയ്തു.

Advertisment

ഡോക്ടർ ഷാഹിദ ജെ, നഴ്സിംഗ് ഓഫീസർ ധന്യ പി എസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.

ആലപ്പുഴ മെഡിക്കൽ കൊളേജ് പ്രിൻസിപ്പൽ സമർപ്പിച്ച  പ്രാഥമിക റിപ്പോർട്ടിൻ്റെ  അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.


ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ച് കൊല്ലം മുൻപ് ഗർഭപാത്രം നീക്കം ചെയ്തുവിട്ട പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിൻെറ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിലാണ് ഡോക്ടറെയും നഴ്സിനെയും സസ്പെൻറ് ചെയ്തത്.


ഉഷാ ജോസഫിൻെറ ഗർഭപാത്രം നീക്കുന്നതിനുളള ശസ്ത്രക്രിയ ചെയ്തത് ഗൈനക്കോളജിസ്റ്റായ ഡോ.ഷാഹിദ.ജെ ആയിരുന്നു. ശസ്ത്രക്രിയ ചെയ്ത മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന പ്രധാന നഴ്സ് എന്ന നിലയിലാണ് നഴ്സിങ്ങ് ഓഫീസർ ധന്യയേയും സസ്പെൻറ് ചെയ്തത്.

su-1-897x538

സസ്പെൻറ് ചെയ്യപ്പെട്ട ഡോ.ഷാഹിദ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. ശസ്ത്രക്രിയാ രജിസ്റ്റർ അടക്കമുളള രേഖകൾ പരിശോധിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിലാണ് ഉഷാ ജോസഫിനെ ശസ്ത്രക്രിയ ചെയ്തത് ഡോ. ഷാഹിദയാണെന്ന് വ്യക്തമായത്.


2021ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ലളിതാംബികയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത് എന്നായിരുന്നു ഉഷയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞത്.


ഡോ.ലളിതാംബികക്ക് വീട്ടിലെത്തി പണം നൽകി എന്നും ഉഷയുടെ മകൻ ആരോപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ വണ്ടാനം മെഡിക്കൽ കോളേജിലെ  ആരോഗ്യപ്രവർത്തകർക്കെതിരെ ഉഷയുടെ കുടുംബം പരാതി നൽകാൻ ഒരുങ്ങുന്നതിനിടയിലാണ് ഉത്തരവാദികളെ കണ്ടെത്തി ആരോഗ്യ വകുപ്പ് സസ്പെൻറ് ചെയ്തത്.

വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്താനുള്ള ശ്രമത്തിലാണ് അമൃത ആശുപത്രി അധികൃതർ. ആലപ്പുഴ എം.പി കെ.സി.വേണുഗോപാലിൻെറ സത്വര ഇടപെടലിലാണ് ഉഷാ ജോസഫിനെ അടിയന്തിരമായി അമൃത ആശുപത്രിയിലെത്തിച്ചത്.

udf leaders negligence against Vandanam medical college | മെഡിക്കൽ കോളേജിലെ  ചികിത്സാ പിഴവിനെതിരെ യുഡിഎഫ്

വ്യാഴാഴ്ച രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയിൽ കൊണ്ടുവന്നത്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗാസ്ട്രോഎൻടോളജി വിഭാഗത്തിലേക്ക്  മാറ്റി.


വയറ്റിൽ കുടുങ്ങിയ  ശസ്ത്രക്രിയ ഉപകരണം ഉഷ ജോസഫിന്റെ ശാസ്ത്രക്രിയ നാളെ നടക്കും. മെഡിക്കൽ ബോർഡ് യോഗത്തിലാണ് ശനിയാഴ്ച ശാസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. സിടി സ്കാനിൽ കത്രിക ഏത് ഭാഗത്താണ് എന്ന് കണ്ടെത്തിയിരുന്നു. 


ഉഷാ ജോസഫിൻെറ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കാൻ തയാറാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുടുംബം നിലപാട് വ്യക്തമാക്കിയിട്ടില്ല.

വയറ്റിൽ കത്രിക കണ്ടെത്തിയ ശേഷവും സംഭവം രഹസ്യമായി  വെക്കാൻ പ്രേരിപ്പിച്ച ആരോഗ്യവകുപ്പിൻെറ സഹായം സ്വീകരിക്കേണ്ടെന്ന അഭിപ്രായവും കുടുംബത്തിന് മുന്നിലുണ്ട്.

udf leaders negligence against Vandanam medical college | മെഡിക്കൽ കോളേജിലെ  ചികിത്സാ പിഴവിനെതിരെ യുഡിഎഫ്

ഗർഭപാത്രം നീക്കം ചെയ്യാനുളള ശസ്ത്രക്രീയക്ക് ഒടുവിൽ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ രണ്ട് പേരെ സസ്പെൻറ് ചെയ്തെങ്കിലും വിശദമായ അന്വേഷണം വേണമെന്നാണ് ഉഷാ ജോസഫിൻെറ കുടുംബത്തിൻെറ ആവശ്യം.

അന്വേഷണം ആവശ്യപ്പെട്ട്  അമ്പലപ്പുഴ പോലീസിൽ പരാതി നൽകാനാണ് കുടുംബത്തിൻെറ തീരുമാനം.പ്രിൻസിപ്പലിൻെറ റിപോർട്ട് പ്രഥമികാന്വേഷണം മാത്രമാണ്.

വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിൽ .ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി ഉഷാ ജോസഫിൽ നിന്നും കുടൂംബത്തിൽ നിന്നും മൊഴിയെടുക്കും.

Advertisment