കോട്ടയം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം. കിണറ്റില്‍ ഇറങ്ങി ശ്വാസം മുട്ടി മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
ഇന്നലെ എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാന്‍ ഇറങ്ങിയ ഓട്ടോ ഡ്രൈവറും കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടിരുന്നു.
കിണര്‍ തേകാനിറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തില്‍ പെട്ടത് അറിഞ്ഞ് രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ഓട്ടോ ഡ്രൈവര്‍ ബിജു എന്നിവരാണ് മരിച്ചത്. ഒടുവില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയർയൂണിറ്റാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
വേനല്‍ കടുത്തതോടെ കിണര്‍ വൃത്തിയാക്കാനിറങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും അഞ്ച് വര്‍ഷത്തിനിടെ ശ്വാസം മുട്ടി 14 പേരാണ് മരിച്ചതെന്നുമാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മുന്‍കരുതലുകളില്ലാതെ കിണറ്റില്‍ ഇറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്. ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ വീണ്ടും താഴേക്ക് ഇറങ്ങരുത്.
എന്നാല്‍, പലരും ഇതു അവഗണിക്കുന്നതായാണ് കാണുന്നതെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആഴമില്ലാത്ത കിണറുകളിലടക്കം ഓക്‌സിജന്റെ സാന്നിദ്ധ്യം കുറവാണ്. കിണറ്റിലിറങ്ങും മുന്‍പ് വായു സഞ്ചാരമുണ്ടോയെന്ന് ഉറപ്പാക്കണം.
ഒരു കടലാസ് തീകൊളുത്തി കിണറ്റിലിട്ട് ഇത് മനസിലാക്കാം. കിണറിനടിയില്‍ വരെ തീ കെടാതെ കടലാസ് എത്തിയാല്‍ ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക.
അതേസമയം വായുസഞ്ചാരമുണ്ടെങ്കിലും കാര്‍ബണ്‍മേണോക്സൈഡ് പോലെയുള്ള വിഷവാതകങ്ങളുടെ സാന്നിദ്ധ്യവും അപകടമുണ്ടാക്കും. ഇത് മുന്‍കൂട്ടി അറിയാന്‍ ബുദ്ധിമുട്ടാണ്.
കിണറ്റിനുള്ളിൽ ഇറക്കുന്ന മേട്ടോറുകള്‍ ഉപയോഗിക്കുന്നിടത്ത് കാര്‍ബണ്‍ മേണോക്സൈഡ് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
കാര്‍ബണ്‍ മേണോക്സൈഡ് ശ്വസിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പുറത്തെത്തിച്ച് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.